പട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ തെരുവില്‍ മുന്‍ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്ന ശേഷം അതേ തോക്ക് ഉപയോഗിച്ച് യുവാവ് സ്വയം നിറയൊഴിച്ചു. മൂന്നും പേരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന പ്രായമായ സ്ത്രീയെ വെറുതെ വിട്ടു.
പട്‌നയിലാണ് സംഭവം. രാജീവ് കുമാറാണ് മുന്‍ ഭാര്യ ശശിപ്രഭയെയും ആദ്യ ഭാര്യയിലെ മകളായ സംസ്‌കൃതിയെയും കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് അവരുടെ സഹോദരിയായ ശശിപ്രഭയെ രാജീവ് വിവാഹം ചെയ്തത്. വിവാഹബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് രാജീവുമായുള്ള ബന്ധം ഉപേക്ഷിച്ച് ശശിപ്രഭ വിവാഹമോചനം നേടി. തുടര്‍ന്ന് വ്യോമസേനയിലെ ജീവനക്കാരനെ വിവാഹം കഴിച്ചു. രാജീവിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച സംസ്‌കൃതി അച്ഛന്റെ കൂടെ താമസിക്കാന്‍ തയ്യാറാവാതെ ശശിപ്രഭയുടെ കൂടെ പോയി.
വ്യോമസേനയിലെ ജീവനക്കാരനൊപ്പം വാടക കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. മുന്‍ ഭാര്യയോടും മകളോടും വീട്ടിലേക്ക് മടങ്ങി വരാന്‍ പറഞ്ഞു രാജീവ് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറയുന്നു.
സംഭവദിവസം കല്യാണവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ തെരുവില്‍ വച്ച് യുവാവ് മൂവരെയും തടഞ്ഞുനിര്‍ത്തി. വാക്കേറ്റത്തിനിടെ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സ്വയം വെടിവച്ച് ജീവനൊടുക്കിയതായി പൊലീസ് പറയുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ശശിപ്രഭയുടെ അമ്മയെ ആക്രമിക്കാതെ വെറുതെ വിട്ടു. ആക്രമണത്തില്‍ നടുങ്ങി നിലത്തിരിക്കുന്ന രാജീവിന്റെ അമ്മായിയമ്മയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates