ശരദ് പവാര്‍, ഉദ്ദവ് താക്കറെ/പിടിഐ 
India

വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി ഉദ്ധവ്; സഖ്യം വിടാന്‍ ശിവസേന, മടങ്ങിവരാന്‍ നിര്‍ദേശം

മഹാ വികാസ് അഘാടി സഖ്യം ഉപേക്ഷിക്കണമെന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം അംഗീകരിക്കാന്‍ ശിവസേന

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാ വികാസ് അഘാടി സഖ്യം ഉപേക്ഷിക്കണമെന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം അംഗീകരിക്കാന്‍ ശിവസേന. സഖ്യം വിടാന്‍ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു. ഗുവാഹത്തിയിലുള്ള പാര്‍ട്ടി എംഎല്‍എമാര്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്താന്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം ഇതാണെങ്കില്‍ പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹിന്ദുത്വത്തെ കുറിച്ചുള്ള വിഷയമാണ് വിമത എംഎല്‍എമാര്‍ ഉയര്‍ത്തുന്നത്. എല്ലാ എംഎല്‍എമാരും ഇതാണ് ആഗ്രഹിക്കുന്നതെങ്കില്‍ സഖ്യത്തില്‍ നിന്ന് പുറത്തുവരാന്‍ ശിവസേന തയ്യാറാണ്. അവര്‍ മുംബൈയിലേക്ക് തിരിച്ചു വരാന്‍ ധൈര്യം കാണിക്കണം. സര്‍ക്കാരുമായി മാത്രമാണ് പ്രശ്‌നമെന്നും ശിവ സൈനികരായി തുടരുമെന്നുമാണ് എംഎല്‍എമാര്‍ പറയുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാം. പക്ഷേ തിരികെ വന്ന് ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തണം.-സഞ്ജയ് റൗത്ത് പറഞ്ഞു. 

വിമത എംഎല്‍എമാരുടെ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രധാന ആവശ്യം ശിവസേന സഖ്യത്തില്‍ നിന്ന് പുറത്തുവരണം എന്നാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി സഖ്യത്തിലൂടെ എന്‍സിപിക്കും കോണ്‍ഗ്രസിനും മാത്രമാണ് നോട്ടമുണ്ടായത്. ശിവസേന തളര്‍ന്നെന്നും ഷിന്‍ഡെ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 'പാര്‍ട്ടിയുടെയും ശിവസൈനികരുടെയും നിലനില്‍പ്പിന് അസ്വാഭാവിക മുന്നണിയില്‍ നിന്ന് പുറത്തുവരേണ്ടത് അത്യാവശ്യമാണ്. മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.'ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സഖ്യത്തില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എംപിമാരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഉദ്ധവ് താക്കറെ വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ചു. ഓണ്‍ലൈനായാണ് യോഗം ചേരുക.

42 വിമത എംഎല്‍എമാരുടെ വീഡിയോ ഏക്‌നാഥ് ഷിന്‍ഡെ പുറത്തുവിട്ടു. ശിവസേനയുടെ 35 ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ദൃശ്യമാണ് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടത്. ഇനിയും അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരുമെന്നും വിമതപക്ഷം അവകാശപ്പെട്ടു. വിമത എംഎല്‍എമാര്‍ അസമിലെ ഗുവാഹത്തിയില്‍ റാഡിസണ്‍ ഹോട്ടലിലാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ 37 എംഎല്‍എമാര്‍ ഒപ്പമുണ്ടെങ്കില്‍ ഏക്‌നാഥ് ഷിന്‍ഡെക്ക് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാകും. ഇന്നു രാത്രിയോടെ വിമത എംഎല്‍എമാര്‍ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഇപ്പോല്‍ ആശുപത്രിയിലാണ്. കോവിഡ് മുക്തനായ ഗവര്‍ണര്‍ നാളെ രാജ്ഭവനില്‍ തിരിച്ചെത്തും. ഷിന്‍ഡെ ക്യാംപ് നാളെ ഗവര്‍ണറെ കാണാനും ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭ കക്ഷിനേതാവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ആക്ടിങ്ങ് സ്പീക്കര്‍ തള്ളി. ഷിന്‍ഡെയെ നീക്കി പകരം അജയ് ചൗധരിയെ പുതിയ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത ഉദ്ധവ് താക്കറെയുടെ തീരുമാനം ആക്ടിങ് സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ അംഗീകരിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുള്ളത് കണക്കിലെടുത്ത് ശിവസേന ചിഹ്നം കരസ്ഥമാക്കാനും ഏക്‌നാഥ് ഷിന്‍ഡെ പക്ഷം നീക്കം തുടങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് ഷിന്‍ഡെ ക്യാംപ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോരാട്ടത്തിന് ഒരുങ്ങിയിരിക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ പാര്‍ട്ടി നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപി താക്കറെക്കൊപ്പം ഉറച്ചുനില്‍ക്കും. അധികാരം നഷ്ടപ്പെട്ടാല്‍ രാഷ്ട്രീയപോരാട്ടത്തിന് തയ്യാറെടുക്കാനും ശരദ് പവാര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT