ന്യൂഡൽഹി: 75-ാം സ്വാതന്ത്ര ദിനാഘോഷത്തിൽ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആദരംഅർപ്പിച്ച അദ്ദേഹം ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ഇന്ത്യയിലാണെന്നും പറഞ്ഞു. ഒളിംപിക്സ് മെഡൽ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിൻറെ താരങ്ങളാണ് അവരെന്നും വരും തലമുറയെ പ്രചോദിപ്പുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ചു. നിർമ്മാണവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് സർക്കാർ ഗതി ശക്തി ഇൻഫ്രാസ്ട്രക്ചർ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "എല്ലാ നിർമ്മാതാക്കളും ആഗോള വിപണിയെ ലക്ഷ്യമിടണം. ആഗോള വിപണിയുടെ കേന്ദ്രമായി ഇന്ത്യ മാറണം," അദ്ദേഹം പറഞ്ഞു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ "മിഷൻ കർമ്മയോഗി" ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളും പെൺകുട്ടികൾക്കായി തുറക്കുമെന്ന് മോദി പ്രഖ്യാപിച്ചു.
ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസന പദ്ധതികൾ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റോഡ് വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എത്തിച്ചതിന് പിന്നാലെ ഗ്രാമങ്ങൾക്ക് ഇപ്പോൾ ഇന്റർനെറ്റും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളും ലഭിക്കുന്നു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം ഒബിസി ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണെന്ന് പറഞ്ഞു.
ഗ്രാമങ്ങളെ വികസനത്തിൻറെ പാതയിലേക്ക് ഉയർത്തുകയാണെന്നും ചെറുകിട കർഷകരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിക്കുമെന്നും കാർഷിക മേഖലയിലെ പരിഷ്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates