അമൃത്സർ; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലൈ ഓവറിൽ കുടുങ്ങിയ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ്. ഇതുസംബന്ധിച്ച് റിപ്പോർട്ട് ഇന്ന് കേന്ദ്രത്തിന് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.
ആക്രമണത്തിന്റെ സാഹചര്യമുണ്ടായില്ല
ഇന്നലെയാണ് പഞ്ചാബ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയത്. എന്നാൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി മടങ്ങിയത് ഖേദകരമാണെന്നുമാണ് ചരൺജിത്ത് സിംഗ് പറഞ്ഞത്. 'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ല.- മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൻറെ പേരിൽ ബിജെപിക്കും കോൺഗ്രസിനുമിടയിൽ ആരോപണപ്രത്യാരോപണം തുടരുകയാണ്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂൽ) എന്ന സംഘടന ആണെന്ന് വ്യക്തമായി.റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി.പ്രധാനമന്ത്രി റോഡ്മാർഗ്ഗം വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന പറയുന്നു.
പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങി
ഫിറോസ്പുരിലെ പൊതുപരിപാടി റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയതോടെയാണ് സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങുകള്‍ അടക്കമുള്ള പരിപാടിക്കാണ് പ്രധാനമന്ത്രി പഞ്ചാബില്‍ എത്തിയത്. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെ പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സുരക്ഷാവീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ പഞ്ചാബിലെ പരിപാടികള്‍ റദ്ദുചെയ്തു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates