ചെന്നൈ: കോയമ്പത്തൂര്‍ അവിനാശി റോഡില്‍ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അര്‍ദ്ധനഗ്‌നമായ നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടേത് അപകടമരണമാണെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചതാണെന്നാണ് വിവരം. മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി വാഹനത്തിന്റെ ഡ്രൈവർ കോയമ്പത്തൂര്‍ കലപ്പാട്ടി സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അര്‍ധനഗ്‌നമായ മൃതദേഹത്തില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓടുന്ന കാറില്‍നിന്ന് മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞതാണെന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാര്‍ കണ്ടെത്താന്‍ അന്വേഷണവും ആരംഭിച്ചിരുന്നു. തുടര്‍ന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം അപകടമരണമാണെന്ന് തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു.കാര്‍ ഓടിച്ചിരുന്ന ഫൈസല്‍ എന്നയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.
സെപ്റ്റംബര്‍ അഞ്ചിന് ഫൈസലും ഭാര്യയും മൂത്ത സഹോദരനും കൂടി ട്രിച്ചിയില്‍ അമ്മയെ കാണാന്‍ പോയി. സെപ്റ്റംബര്‍ ആറിന് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ ചിന്നപാളയത്തുവച്ച് യുവതി പെട്ടെന്ന് റോഡ് മുറിച്ചു കടന്നെന്നും വാഹനം തട്ടിയെന്നുമാണ് പൊലീസ് പറഞ്ഞത്. ഇടിച്ചതിനിടെ സ്്ത്രീയുടെ സാരി വാഹനത്തില്‍ കുടുങ്ങുകയും സ്ത്രീയുമായി കുറച്ചുദൂരം പോയതിനു ശേഷം റോഡിലേക്ക് വീഴുകയുമായിരുന്നു.
കാറു നിര്‍ത്താന്‍ ഭാര്യയും സഹോദരനും പറഞ്ഞതനുസരിച്ച് വാഹനം നിര്‍ത്തി ഇറങ്ങിനോക്കിയെങ്കിലും താനൊന്നു കണ്ടില്ലെന്നാണ് ഫൈസല്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് ഫൈസല്‍ കാര്‍ വര്‍ക്‌ഷോപ്പില്‍ എത്തിക്കുകയും അവിടുത്തെ ജീവനക്കാരന്‍ കാറിന്റെ ചക്രത്തില്‍ കുടുങ്ങിയ സാരി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സാരി കണ്ടെത്തിയിട്ടും ഫൈസല്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ തയാറായില്ല.സംഭവം വാര്‍ത്തയായതോടെ ഫൈസല്‍ ഒളിവില്‍ പോയെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates