ലഖ്നൗ: ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചതിന്റെ പേരിൽ നടി സ്വര ഭാസ്‌കറിനും ട്വിറ്റർ ഇന്ത്യ മേധാവിക്കുമെതിരെ കേസ്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് വയോധികന് മർദ്ദനമേറ്റത് എന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് കേസിന് ആധാരം.
രണ്ട് മത വിഭാഗങ്ങൾ തമ്മിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടിക്കും ട്വിറ്റർ ഇന്ത്യ മേധാവിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വയോധികന് മർദ്ദനമേറ്റതിന്റെയും അദ്ദേഹത്തിന്റെ താടി മുറിക്കുന്നതിന്റെയും വീഡിയോ സ്വര അടക്കമുള്ളവർ ഷെയർ ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറണം. ട്വിറ്ററിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും പരാതിയിൽ പറയുന്നു.
താരങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ട്വീറ്റിൽ പ്രതിഫലിക്കുന്നത് എന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ ആരോപിക്കുന്നത്. രാജ്യത്തെ മത സൗഹാർദം തകർക്കുന്നതിനും മത വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കുന്നതിനുമുള്ള തെറ്റായ ലക്ഷ്യമാണ് ട്വീറ്റുകൾക്ക് പിന്നിൽ. ആയിരക്കണത്തിന് പേരാണ് ഇവരുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നതെന്നും പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates