ന്യൂഡൽഹി; കർഷക പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധനേടിയതിന് പിന്നിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി. രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യ വിരുദ്ധരുമായി ചേര്‍ന്ന് രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പാര്‍ട്ടി വക്താവ് സാംബിത് പത്രയാണ് രാഹുലിനെതിരെ ആരോപണമുന്നയിച്ചത്.
പോപ് ഗായിക റിഹാന, പോണ്‍ താരമായിരുന്ന മിയ ഖലീഫ എന്നിവരുമായി രാഹുല്‍ ഇന്ത്യ വിരുദ്ധ പ്രൊപഗാണ്ട പ്രചരിപ്പിക്കുന്നതിനായി കൂടിക്കാഴ്ച നടത്തിയെന്നും പത്ര ആരോപിച്ചു. 'രാഹുല്‍, റിഹാന ആന്‍ഡ് റാക്കറ്റ്' എന്ന പേരിലായിരുന്നു സാംബിത്തിന്റെ വാർത്താസമ്മേളനം. കര്‍ഷക സമരം രാഷ്ട്രീയവത്കരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. കര്‍ഷകരുടെ മൃതദേഹം വെച്ചാണ് രാഹുല്‍ രാഷ്ട്രീയം കളിക്കുന്നതെന്നും കള്ളം പ്രചരിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പോപ് ഗായിക റിഹാനയാണ് കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് ആദ്യമായി രംഗത്തെത്തിയത്. അതിനു പിന്നാലെ അന്താരാഷ്ട്ര തലത്തിൽ സമരം ചർച്ചയാവുകയായിരുന്നു. തുടര്‍ന്ന് ബിജെപി രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തുകയും ചെയ്തു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates