രാംലീല മൈതാനിയില്‍ നടന്ന ശുദ്ധികലശം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ 
India

'ദലിതര്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല'; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ

രാജ്യത്തെ ഭിന്നിപ്പിക്കാനും ജാതികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനുമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില്‍ തന്റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. രാജ്യത്ത് ദലിതര്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും മതത്തിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ തുറന്നടിച്ചു.

ഹാല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തത്. ഇതിനുശേഷം തിങ്കളാഴ്ച ശ്രീരാമ സേന ശുദ്ധികലശം നടത്തുകയും ചെയ്തു. സംഭവം വലിയ രാഷ്ട്രീയ വിവാദമായി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ വ്യാഴാഴ്ചയാണ് ഖാര്‍ഗെ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്.

'ഈ രാജ്യത്ത് ദലിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അവര്‍ എല്ലാവരെയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ്. അവിടെ ഒരു ഹോമം നടത്തേണ്ട ആവശ്യമെന്തായിരുന്നു? രാംലീല മൈതാനി എല്ലാ പാര്‍ട്ടികളും പൊതുയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വേദിയാണ്. എന്നാല്‍ അവര്‍ ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണ്. രണ്ടാമതായി, അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും ജാതികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനുമായാണ് പ്രവര്‍ത്തിക്കുന്നത്.

രാംലീല മൈതാനിയില്‍ ഞാന്‍ പ്രസംഗിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ അവിടെയുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു സമുദായത്തിന്റെയും മതത്തിന്റെയും പേര് പരാമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരിന്റെ വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ആവര്‍ത്തിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ബിജെപി പ്രവര്‍ത്തകര്‍ ആ വേദി ശുദ്ധീകരിക്കാന്‍ അവിടെ ഹോമം നടത്തി. ഇതാണോ ജനാധിപത്യ രീതി? നിങ്ങള്‍ എങ്ങനെയാണ് ഭരണഘടന സംരക്ഷണത്തിന്റെ വക്താക്കളാകുന്നത്?' -ഖാര്‍ഗെ ചോദിച്ചു

ഖാര്‍ഗെയ്ക്ക് മറുപടി നല്‍കിയ കേന്ദ്രമന്ത്രി ജെപി നഡ്ഡ, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി അംഗങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് നഡ്ഡ ഉറപ്പുനല്‍കി. ശ്രീരാമ സേന ബിജെപിയുമായി ബന്ധമുള്ള സംഘടനയാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാലിന്റെ ആരോപണം ബിജെപി നിഷേധിച്ചു. ശ്രീരാമ സേനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ നൈനിറ്റാള്‍ പൊലീസ് സൂപ്രണ്ടിനെയും ഗോഡിയാല്‍ ചോദ്യം ചെയ്തു.

അതേസമയം, ഖാര്‍ഗെയുടെ റാലിക്കിടെ ചില മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്നും, ഇത് സനാതന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി സംസ്ഥാന വക്താവും കാബിനറ്റ് മന്ത്രിയുമായ ഖജന്‍ ദാസ് പറഞ്ഞു. രാംലീല മൈതാനി മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണെന്നും, അവിടെ മറ്റൊരു മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ വിളിച്ചത് ആളുകളെ പ്രകോപിപ്പിച്ചെന്നും ഖജന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

Row Over 'Shuddhikaran' Of Venue After Mallikarjun Kharge's Rally In Uttarakhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പടം ഗുണ്ട് ആകുമെന്ന് പേടിച്ചിട്ടാണോ?'; ദുല്‍ഖര്‍ ഓണത്തിന് വരില്ല; 'ഐ ഐം ഗെയിം' റിലീസ് മാറ്റിവച്ചു; നിരാശയോടെ ആരാധകര്‍

'ലുങ്കിവാലയെന്ന് വിളിച്ചയാള്‍ വിഡ്ഢി, മുന്‍പ് എന്നെയും വിളിച്ചിട്ടുണ്ട്; വന്ദേമാതരം പാടാന്‍ എന്താണ് ലീഗിന് വിഷമം'

'നടേശാ കൊല്ലണ്ട, ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാ മതി'; ആശിഷിനൊപ്പമുള്ള ഫോട്ടോയുമായി ജൂഡ്

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 19