ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ട നിർഭാഗ്യകരമായ സംഭവത്തെ ചൂഷണം ചെയ്ത് "ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ" ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബാളെ . ഇത്തരം "ഗൂഢാലോചനകളെ" പരാജയപ്പെടുത്താൻ ഈ പ്രയാസകരമായ നിമിഷത്തിൽ ആവശ്യമായ ക്ഷമയും വിവേകവും പ്രകടിപ്പിക്കാൻ അദ്ദേഹം മുഴുവൻ ഹിന്ദുസമൂഹത്തോടും ആഹ്വാനം ചെയ്തു.
അയോധ്യയിലെ ശ്രീരാം ലല്ല ക്ഷേത്രത്തിലെ കാണിക്കപ്പെട്ടികളിൽ നടന്ന മോഷണം അതീവ വേദനാജനകവും ദേഷ്യമുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കി. സംഭവത്തിൽ നടക്കുന്ന അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആർക്കും മാതൃകാപരമായ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ അപലപനീയമായ സംഭവത്തെ അതീവ ഗൗരവത്തോടെ കാണാൻ ക്ഷേത്ര ട്രസ്റ്റിനോട് ആർഎസ്എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്ര മാനേജ്‌മെന്റിലെയും പ്രവർത്തനങ്ങളിലെയും എല്ലാ കുറവുകളും പരിഹരിക്കുന്നതിന് ട്രസ്റ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും എത്രയും വേഗം അറുതി വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ക്ഷേത്ര മാനേജ്‌മെന്റും സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടിക്കണക്കിന് രാമഭക്തരുടെ തലമുറകളായുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായാണ് അയോധ്യയിൽ ഭവ്യമായ ക്ഷേത്രം ഉയർന്നുവന്നത്. അതുകൊണ്ട് തന്നെ കൃത്യമായ സാമ്പത്തിക മാനേജ്‌മെന്റിലൂടെയും സുതാര്യമായ പ്രവർത്തന സംവിധാനങ്ങളിലൂടെയും ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് സാധിക്കുമെന്നും അത് ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates