ന്യൂഡല്‍ഹി: ഭീകരസംഘവുമായി ഡോക്ടര്‍ ഷഹീൻ ഷാഹിദിന് ബന്ധമുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം മാത്രമാണ് താന്‍ അറിയുന്നതെന്ന് ഡോക്ടറുടെ മുന്‍ ഭര്‍ത്താവ് ഡോക്ടര്‍ സഫര്‍ ഹയാത്ത്. വിവാഹ ചടങ്ങുകള്‍ക്കിടെ ഒഴികെ ഷഹീന്‍ ഒരിക്കലും ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിച്ച് അവളെ താന്‍ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിനു ശേഷമാകാമെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറയുന്നു.
2003 നവംബറിലാണ് താനും ഷഹീനും വിവാഹിതരാകുന്നത്. 2012 അവസാനത്തോടെയാണ് വിവാഹമോചനം നടന്നത്. വിവാഹമോചനത്തിലേക്ക് നയിക്കാന്‍ മാത്രം എന്തായിരുന്നു അവളുടെ മനസ്സില്‍ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തര്‍ക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഷഹീന്‍ സ്‌നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നുവെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറഞ്ഞു.
വിവാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് കരുതിയിരുന്നില്ല. കുടുംബത്തോടും കുട്ടികളോടും അവര്‍ ആഴത്തില്‍ അടുപ്പം പുലര്‍ത്തിയിരുന്നു, അവരെ വളരെയധികം സ്‌നേഹിച്ചിരുന്നു, അവരുടെ പഠനവും ശ്രദ്ധിച്ചിരുന്നുവെന്ന് സഫര്‍ ഹയാത്ത് പറഞ്ഞു. ഡോ. ഷഹീന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടെന്ന് അറിഞ്ഞതും അടുത്തിടെയാണെന്നും ഹയാത്ത് കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിച്ച സമയത്തൊന്നും ഷഹീന്‍ തീവ്രവാദ ആശയങ്ങളോട് ഒരു തരത്തിലുള്ള ചായ്വും കാണിച്ചിട്ടില്ല. മെച്ചപ്പെട്ട ശമ്പളത്തിനും ജീവിത നിലവാരത്തിനും വേണ്ടി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് ഒരിക്കല്‍ ഷഹീന്‍ പറഞ്ഞിരുന്നു. എന്നാല്‍ നമുക്കിവിടെ നല്ല ജോലിയുണ്ടെന്നും, കുട്ടികളുമൊത്ത് നല്ല ജീവിതമാണ് നയിക്കുന്നതെന്നും താന്‍ പറഞ്ഞു. നമ്മുടെ ബന്ധുക്കളെല്ലാം ഇവിടെയാണുള്ളത്. അവിടെ പോയാല്‍ നമ്മള്‍ ഒറ്റപ്പെട്ടു പോകുമെന്നും ഷഹീനോട് പറഞ്ഞിരുന്നുവെന്ന് നേത്രരോഗവിദഗ്ഝന്‍ കൂടിയായ ഡോക്ടര്‍ സഫര്‍ ഹയാത്ത് കൂട്ടിച്ചേര്‍ത്തു.
തന്റെ സഹോദരിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഡോക്ടര്‍ ഷഹിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് ഷോയിബ് പറഞ്ഞു. കുടുംബവുമായി കഴിഞ്ഞ നാലുവര്‍ഷമായി ഷഹീന് ഒരു ബന്ധവുമില്ല. നാലു വര്‍ഷം മുമ്പാണ് ഷഹീന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചതെന്നും ഷോയിബ് പറഞ്ഞു. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷഹീന്‍. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ ഇന്ത്യയിലെ റിക്രൂട്ടിങ്ങിന്റെ ചുമതലയാണ് ഷഹീന്‍ വഹിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates