ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി.
'പഞ്ചാബ് കോൺഗ്രസിനെക്കുറിച്ചുള്ള എന്റെ ആശങ്ക അറിയിച്ചു'
'പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും'- സിദ്ദു പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു തന്നെ പറഞ്ഞിട്ടുണ്ട്. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനായി തുടരും. സംഘടനയെ ശക്തിപ്പെടുത്തും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates