ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ നാലുനില കെട്ടിടം പൂർണ്ണമായി തകർന്നു വീണു. കെട്ടിടത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വിവരമറിഞ്ഞയുടൻ ഡൽഹി ഫയർ സർവീസിന്റെ എട്ട് ഫയർ യൂണിറ്റുകളും വിവിധ ദുരന്തനിവാരണ സേനാ വിഭാഗങ്ങളും സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
ദുരന്തം നടന്നയുടൻ പ്രദേശവാസികളും ദൃക്സാക്ഷികളും കൈകോർത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കൈകളും ലഭ്യമായ ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് കോൺക്രീറ്റ് കഷ്ണങ്ങൾ നീക്കി ആളുകളെ കണ്ടെത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. ഇതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഏതാനും പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജീവനോടെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അവശിഷ്ടങ്ങൾക്കിടയിൽ ഒരാളുടെ കാൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാളെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയർഫോഴ്സ്. എന്നാൽ എത്രപേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നോ എത്രപേർക്ക് പരുക്കേറ്റെന്നോ ഉള്ള ഔദ്യോഗിക കണക്കുകൾ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തകർന്ന കെട്ടിടം ഒരു സാധാരണ വീടാണെന്ന് ചിലർ പറയുമ്പോൾ, വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ അഥവാ പേയിംഗ് ഗസ്റ്റ് കേന്ദ്രമായാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നാണ് പ്രദേശവാസികളിൽ ഭൂരിഭാഗവും നൽകുന്ന വിവരം. കോളേജ് വിദ്യാർഥികൾഉൾപ്പെടെ പതിനഞ്ചിലധികം പേർ ദുരന്തസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നതായും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായും ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates