ന്യൂഡല്‍ഹി: തെരുവുനായയുടെ കടി മൂലമുള്ള പേവിഷബാധയേറ്റ് നിരവധി കുട്ടികളാണ് മരിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതി യില്‍. അതിനാല്‍ തെരുവുനായ ശല്യം പരിഹരിക്കപ്പെടേണ്ടതുണ്ട്. തങ്ങളാരും മൃഗവിരോധികളല്ല. അതേസമയം തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി വിധിയില്‍ എതിര്‍ക്കാനായി എന്താണുള്ളതെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
തെരുവുനായകളെ വന്ധ്യംകരിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും പ്രത്യുത്പാദനം വര്‍ധിക്കുന്നത് തടയാനാകുന്നില്ല. അവയ്ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതുകൊണ്ട് പേവിഷബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. 2024 ല്‍ രാജ്യത്ത് 37 ലക്ഷം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 305 പേവിഷബാധ മരണങ്ങളാണ് ഉണ്ടായതെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
തെരുവുനായകള്‍ മൂലം കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് കളിക്കാന്‍ പോലുമാകുന്നില്ല. കോടതി ഇതിന് പരിഹാരം കാണണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയിലെയും പരിസര മേഖലകളിലെയും തെരുവുനായകളെ പൂര്‍ണമായി പിടികൂടി ഷെല്‍റ്ററുകളിലാക്കണമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തു. ഗുരുതരമായ വിഷയമാണിത്. കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ട്. അതുവരെ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നും സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഹാജരായ സിബല്‍ ആവശ്യപ്പെട്ടു.
കേസില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ് വിയും സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ എതിര്‍ത്തു. ഡല്‍ഹിയില്‍ ഈ വര്‍ഷം പേവിഷ ബാധമൂലമുള്ള മരണം ഉണ്ടായിട്ടില്ല. നായകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. നായ കടിയേല്‍ക്കുന്നത് തീര്‍ച്ചയായും നല്ല കാര്യമല്ല. പക്ഷെ അതിന്റെ പേരില്‍ ഇത്തരത്തില്‍ ഭീതിദമായ സാഹചര്യം സൃഷ്ടിക്കാന്‍ പാടുള്ളതല്ലെന്ന് മനു അഭിഷേക് സിങ് വി അഭിപ്രായപ്പെട്ടു.
വാദം കേള്‍ക്കുന്നതിനിടെ, മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികാരികള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നതാണ് മുഴുവന്‍ പ്രശ്നത്തിനും കാരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും പാര്‍ലമെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവ കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നില്ല. ഇതുമൂലം ഒരു വശത്ത്, മനുഷ്യര്‍ കഷ്ടപ്പെടുന്നു. മറുവശത്ത്, മൃഗങ്ങളും കഷ്ടപ്പെടുന്നുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിധി പറയാനായി കോടതി മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതു കണക്കിലെടുത്താണ് വിഷയത്തിൽ മുൻ ഉത്തരവ് പുനഃപരിശോധിക്കാനായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ച് രൂപീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates