ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നീക്കത്തിനെതിരെ ഭരണമുന്നണിയിൽ ഭിന്നത. 2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് ഘടകകക്ഷിയായ കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിപക്ഷമായ ഡിഎംകെയും ഈ നീക്കത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തി. ഇന്ത്യാ ടുഡേ–സി വോട്ടർ സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനപ്രീതിയിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിൽ മൂന്നാമതായി വിജയ് ഇടംപിടിച്ചതിന് പിന്നാലെയാണ് ടിവികെ നേതാക്കൾ 'വിജയ് ഫോർ പിഎം' പ്രചാരണം ശക്തമാക്കിയത്.
വിജയ്‌യുടെ പാർട്ടി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും തൽസ്ഥാനം രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി അംഗീകരിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ടിവികെ നേതാക്കൾ ഇപ്പോഴും 'ഫാൻസ് ക്ലബ്ബ്' മനോഭാവത്തിലാണ് സംസാരിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. "എല്ലാ അക്കങ്ങളും സത്യം പറയുന്നില്ല; എല്ലാ സർവേകളും ജനങ്ങളുടെ ശബ്ദവുമല്ല" എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പ്രതികരിച്ചു.
ടിവികെയുടെ പ്രചാരണത്തെ പരിഹസിച്ച ഡിഎംകെ നേതാവ് ആർഎസ്.ഭാരതി, ഇവരുടെ ഭാവനയ്ക്ക് അതിരുകളൊന്നുമില്ലെന്ന് കുറ്റപ്പെടുത്തി. "അവരുടെ ആളുകൾ സംസാരിക്കുമ്പോൾ നാളെ യുഎൻ തലവനാകുമെന്നും പറയും. അവരുടെ ഭാവനയിൽ അവർ എന്തും വിചാരിച്ചോട്ടെ," എന്ന് അദ്ദേഹം പറഞ്ഞു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയിച്ച ടിവികെ, വിസികെ, ഐയുഎംഎൽ, കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചത്. എന്നാൽ, ദേശീയ തലത്തിലേക്ക് വിജയിയെ ഉയർത്തിക്കാട്ടാനുള്ള ടിവികെയുടെ നീക്കം ഭരണകക്ഷി സഖ്യത്തിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates