രാജ്കുമാർ SOURCE:X
India

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു; തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല

തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കൊലപ്പെടുത്തിയതിന് പുറമേ 35കാരനായ പ്രതി സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജ്കുമാറിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദിലെ തങ്ങളുടെ വസതിയില്‍ വെച്ച് ആദ്യം 30 വയസ്സുള്ള ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളെയുമാണ് ആക്രമിച്ചത്. തുടര്‍ന്ന്, ഒരു മാസം മുന്‍പ് തനിക്കെതിരെ പോക്സോ കേസ് കൊടുത്ത 17 വയസുകാരിയുടെ വീട്ടിലേക്ക് ഇയാള്‍ പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടാതെ, പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള അമ്മൂമ്മയെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന, 17കാരിയുടെ സഹോദരിയായ 20കാരിയെ ഉപദ്രവിച്ചില്ല. ഇവര്‍ ഭിന്നശേഷിക്കാരിയാണ്.

ആറുപേരെ വെട്ടിക്കൊന്ന ശേഷം രാജ്കുമാര്‍ തന്റെ പിതാവിനെ വിളിച്ചാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. 'ഞാന്‍ ഇത് ചെയ്തു. ഞാന്‍ ആ മനുഷ്യരെയെല്ലാം കൊലപ്പെടുത്തി'- അവന്‍ അച്ഛനോട് പറഞ്ഞു. 'അതിനുശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പ്രതി പറഞ്ഞിരുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,'- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ തരുണ്‍ ജോഷി പറഞ്ഞു.

'പ്രതി നിലവില്‍ ഒളിവിലാണ്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ പിടികൂടും,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികാതിക്രമത്തിനും മെയ് മാസത്തിലാണ് രാജ്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

'പ്രതി പെണ്‍കുട്ടിയെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട് വരെ പിന്തുടരുകയും തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു,'- ജോഷി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാജ്കുമാര്‍, വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ ദാരുണമായ കൊലപാതകങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

പ്രതിക്ക് മുന്‍പും പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. 'കൗണ്‍സിലിങ്ങിനായി ഞങ്ങള്‍ രണ്ട് മൂന്ന് തവണ ഇയാളെ വിളിച്ചിരുന്നു. ഇയാളുടെ മാനസികനില തകരാറിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് ചൂതാട്ട ശീലവും കടബാധ്യതകളും ഉണ്ടായിരുന്നു,'- അദ്ദേഹം പറഞ്ഞു.

Telangana Man Kills Wife, Children, Teen He Assaulted And Her Family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

യൂറോപ്പില്‍ കര്‍ശന ലേബല്‍, ഇന്ത്യയില്‍ ഇളവ്; പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിങ്ങില്‍ വിട്ടുവീഴ്ച ചെയ്ത് FSSAI

ഹിജാബ് അനിവാര്യമല്ലെന്ന് കോടതി, തിരുവോണവും മഴയിൽ മുങ്ങും?, ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്ന് കോൺ​ഗ്രസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

അശരണര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കരുതലും കൈത്താങ്ങുമാകാം; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം : ജില്ലാകലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി