ബംഗളൂരു: കര്‍ണാടകയില്‍ ദൈവത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴി കോടികള്‍ സംഭാവനയായി വാങ്ങി ക്ഷേത്ര പുരോഹിതര്‍ കബളിപ്പിച്ചതായി പരാതി. വിവിധ ക്ഷേത്രങ്ങളുടെ പേരില്‍ എട്ട് വ്യാജ വെബ്‌സൈറ്റുകള്‍ വഴി വിശ്വാസികളില്‍ നിന്ന് 20 കോടി രൂപയാണ് സമാഹരിച്ചത്. ക്ഷേത്ര ചടങ്ങകളുടെ പേരിലാണ് വിവിധ ക്ഷേത്രങ്ങളിലെ പുരോഹിതര്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
കലബുര്‍ഗിയിലാണ് സംഭവം. വിവിധ ക്ഷേത്ര ചടങ്ങുകളുടെ പേരില്‍ സമാഹരിച്ച തുക പുരോഹിതരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് കൈമാറിയതായി കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം മടക്കി നല്‍കാന്‍ പുരോഹിതരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ ക്ഷേത്രങ്ങളുടെ പേരില്‍ എട്ട് വ്യാജ വെബ്‌സൈറ്റുകളാണ് ഇവര്‍ സൃഷ്ടിച്ചത്. കുറഞ്ഞത് 20 കോടി രൂപ ഇത്തരത്തില്‍ തട്ടിപ്പിലൂടെ ഇവര്‍ സമാഹരിച്ചതായി പൊലീസ് പറയുന്നു. വിവിധ ക്ഷേത്ര ചടങ്ങുകള്‍ക്ക് പതിനായിരം മുതല്‍ 50,000 രൂപ വരെയാണ് വിശ്വാസികളോട് പുരോഹിതര്‍ ആവശ്യപ്പെട്ടത്.
ദേവല്‍ ഘനാഗാപൂര്‍ ക്ഷേത്രത്തില്‍ ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. സര്‍ക്കാരിന്റെ കീഴില്‍ വരുന്നതാണ് ക്ഷേത്രം. പൊലീസ് കമ്മീഷണര്‍ ചെയര്‍മാനായുള്ള ക്ഷേത്രത്തില്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവന്നത്. ചെയര്‍മാന്‍ യശ്വന്ത് ഗുരുക്കര്‍ ഉത്തരവിട്ടത് അനുസരിച്ചാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2000 വിശ്വാസികളാണ് തട്ടിപ്പിന് ഇരയായത്. സംഭാവന പെട്ടികളില്‍ നിന്ന് പണം മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates