സൂറത്ത്: അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് തിരിച്ചടി. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. രാഹുൽ കുറ്റക്കാരനാണെന്ന വിധി സെഷൻസ് കോടതി സ്റ്റേ ചെയ്തില്ല.
കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം അഡീഷണൽ സെഷൻസ് ജഡ്ജി ആർപി മൊഗേര അംഗീകരിച്ചില്ല. സൂറത്ത് സെഷൻസ് കോടതിയിൽ രണ്ട് അപേക്ഷകളാണ് രാഹുലിന്റെ അഭിഭാഷകർ സമർപ്പിച്ചിരുന്നത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കിൽ അപ്പീൽ തീർപ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്.
വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. അപകീർത്തി പരാമർശത്തിൽ സിജെഎം കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതേത്തുടർന്നാണ് രാഹുലിനെ ലോക്സഭ സെക്രട്ടേറിയറ്റ് ലോക്സഭയിൽ നിന്നും അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates