കൊല്‍ക്കത്ത: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ജീവനക്കാരെ സൂപ്പർവൈസർമാരായി വിന്യസിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മേയ് 4-ന് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നാണ് ആവശ്യം. ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി നാളെ പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിക്കുന്നത് തെരഞ്ഞടുപ്പ് നിഷ്പക്ഷമായി നടത്തുന്നതിനെ ബാധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാർ ജീവനക്കാരാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകുന്നത്. എന്നാൽ ബംഗാളിൽ മാത്രം വ്യത്യസ്തമായ നിലപാട് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ റദ്ദാക്കണം എന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
നേരത്തെ, വോട്ടെണ്ണൽ ചുമതലകളിൽ നിന്ന് സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കിയതിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഹർജി നൽകിയിരുന്നു.
എന്നാൽ, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒബ്സർവർമാർ, സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ, സി സി ടി വി നിരീക്ഷണം തുടങ്ങി മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് തൃണമൂല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates