ന്യൂഡല്‍ഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതിയിലെ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്.
പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്, ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമായ കവച് ഉടന്‍ നടപ്പാക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇതിനായി ബാലസോറില്‍ അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളിലേക്ക് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെയും മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചികിത്സയ്ക്കുശേഷം പരിക്കേറ്റ യാത്രക്കാര്‍ക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനായി ഹൈദരാബാദ്, ചെന്നൈ, ബംഗലൂരു, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക സര്‍വീസ് നടത്തുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആയിരത്തോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ നൂറോളം പേരുടെ നില ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഡല്‍ഹി എയിംസ്, റാം മനോഹര്‍ ലോഹ്യ തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരെയും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും എത്തിച്ചതായും കേന്ദ്രമന്ത്ര്യ മാണ്ഡവ്യ പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates