Sadiq Ali Thangal_vijay 
India

സാദിഖലി തങ്ങളെ നേരിട്ട് വിളിച്ച് വിജയ്; തമിഴ്നാട് മന്ത്രിസഭയിൽ ആദ്യമായി മുസ്ലിം ലീഗ് പ്രതിനിധി

കേരളത്തിന് പുറത്ത് ലീഗിന് മന്ത്രിപദവി ലഭിക്കുന്നത് 56 വർഷങ്ങൾക്ക് ശേഷം.

Author : ലക്ഷ്മി ആതിര

കോഴിക്കോട്: മുസ്ലിം ലീഗിനെ തമിഴ്നാട് മന്ത്രിസഭയിലേക്ക് ക്ഷണിക്കാൻ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് വിളിച്ചിരുന്നുവെന്ന് മുസ്ലിം ലീഗ് കേരള ഹൈപവർ കമ്മിറ്റി അംഗം കെ.പി.എ. മജീദ്. അണ്ണാദുരൈയുടെ കാലം മുതലേ ലീഗ് ഡി.എം.കെക്കൊപ്പമാണെന്നും, എം.കെ. സ്റ്റാലിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് തമിഴ് വെട്രി കഴകത്തെ പിന്തുണച്ചതെന്നും അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു.

ഐ.യു.എം.എൽ പ്രതിനിധിയായ എ.എം. ഷാജഹാൻ വെള്ളിയാഴ്ച ചെന്നൈയിലെ ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാപനാശം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ മുതിർന്ന നേതാവാണ് ഷാജഹാൻ. 1970-ൽ അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ലീഗിന്റെ എ.കെ.എം. ഹസനുസമാൻ മന്ത്രിസഭയിലെ അംഗമായിരുന്നു. അതിന് ശേഷം കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാന മന്ത്രിസഭയിൽ മുസ്ലിം ലീഗിന് വീണ്ടും പ്രാതിനിധ്യം ലഭിക്കുന്നത് ഇപ്പോഴാണ്. ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന കാലത്തുപോലും തമിഴ്നാട്ടിൽ ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. അതിനാൽ സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്ന ആദ്യ അവസരമായാണ് ഇതിനെ പാർട്ടി കാണുന്നത്.

തമിഴ്നാട്ടിലെ ഏകദേശം ഇരുപതോളം മണ്ഡലങ്ങളിൽ ലീഗിന് സ്വാധീനമുണ്ടെന്നും, എന്നാൽ മുന്നണി രാഷ്ട്രീയത്തിലൂടെയാണ് വിജയസാധ്യത ഉറപ്പാക്കാനാകുന്നതെന്നും കെ.പി.എ. മജീദ് പറഞ്ഞു. അണ്ണാദുരൈയുടെ കാലം മുതൽ ഡി.എം.കെയുമായി ലീഗ് സഹകരിച്ച് വരുന്നതും അതിന്റെ ഭാഗമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കാനാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ടി.വി.കെക്ക് പിന്തുണ നൽകുന്നതിന് മുൻപ് ഡി.എം.കെ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും മജീദ് വ്യക്തമാക്കി. തമിഴ്നാട് ലീഗ് നേതാക്കൾ സ്റ്റാലിനുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും മന്ത്രിസഭ പ്രവേശനം അന്ന് ചർച്ചയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മന്ത്രിസഭയിലേക്ക് ക്ഷണിച്ച് വിജയ് നേരിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ലീഗിന്റെ സംഘടനാ വളർച്ചയ്ക്ക് മന്ത്രിസഭാ പ്രാതിനിധ്യം സഹായകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.

മന്ത്രിസഭ പ്രവേശനത്തിന് മുൻപ് കേരളത്തിലെ പാർട്ടി നേതൃത്വവുമായി ആലോചിച്ചിരുന്നുവെന്ന് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ.യു.എം.എൽക്ക് ഒരു മന്ത്രിസ്ഥാനം കൂടി അനുവദിക്കണമെന്ന് മുന്നണിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ടി.വി.കെ മന്ത്രിസഭയിൽ ലീഗ് ചേർന്നതോടെ ഡി.എം.കെയുമായുള്ള ഭാവി രാഷ്ട്രീയബന്ധത്തെക്കുറിച്ചും ചർച്ചകൾ സജീവമായിട്ടുണ്ട്. എന്നാൽ, മന്ത്രിസഭ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സ്റ്റാലിനുമായി സംസാരിച്ചതെന്നും മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും ഖാദർ മൊയ്തീൻ പ്രതികരിച്ചു.

സർക്കാരിന്റെ ഭാഗമായ ശേഷവും ഡി.എം.കെ നയിക്കുന്ന പ്രതിപക്ഷ സമരങ്ങളിൽ ഐ.യു.എം.എൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, മന്ത്രിസഭയിലെ അംഗമായിരിക്കെ അത്തരമൊരു സാഹചര്യം പ്രായോഗികമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തദ്ദേശ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ട് ഭാവി രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ പിന്നീട് കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

In an exclusive disclosure to Samakalika Malayalam, IUML High Power Committee member K.P.A. Majeed revealed that Tamil Nadu Chief Minister and TVK chief C. Joseph Vijay personally called Panakkad Sadiqali Shihab Thangal to invite the party into the cabinet. Majeed clarified that IUML extended its support to the TVK government with the absolute consensus and knowledge of DMK chief M.K. Stalin to avert political gridlock. Following this, Papanasam legislator A.M. Shahjahan was sworn in as a minister at Lok Bhavan. This marks the historic first time the IUML is joining the state administration in Tamil Nadu, and its first cabinet representation outside Kerala since the 1970 Ajoy Mukherjee ministry in West Bengal. National President Kader Mohideen stated that while the entry strengthens the party's local apparatus, future alliances for local body and general elections will be determined at a later stage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

ഫുൾ ഫാമിലി 'കറുപ്പിൽ' ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

'ആ ഫയലിൽ തൊട്ടാ എന്ത് സംഭവിക്കുമെന്നാ നീ പറഞ്ഞേ!'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ടീസർ

ആസ്മ നിയന്ത്രിക്കാൻ ഇവ കഴിക്കാം

SCROLL FOR NEXT