Vice President Election ഫയൽ
India

കൂറുമാറ്റ നിരോധനനിയമം ബാധകമല്ല, ഉപരാഷ്ട്രപതി വോട്ടെടുപ്പ് ഇങ്ങനെ; ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് മലയാളി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴിയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഭരണ പ്രതിപക്ഷ മുന്നണികള്‍. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴിയാണ്. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമ പരിധിയില്‍ വരില്ല. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനും സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകാതെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയത്നത്തിലാണ് മുന്നണികള്‍.

കഴിഞ്ഞ തവണ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറിന് പ്രതിപക്ഷത്തു നിന്നും വോട്ടു ലഭിച്ചിരുന്നു. 1992ന് ശേഷം ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടി ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധന്‍കര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയും (ബിജെഡി) വോട്ടുകളും ധന്‍കറിന് ലഭിച്ചിരുന്നു. ഏകദേശം 75 ശതമാനം വോട്ടുകള്‍ ധന്‍കറിന് ലഭിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് രാജിവെച്ച മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ധന്‍കര്‍. ആര്‍ വെങ്കിട്ടരാമനും വി വി ഗിരിയുമാണ് മുമ്പ് രാജിവെച്ചവര്‍.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുമ്പ് നാലു തവണ എതിരില്ലാതെയാണ് ഉപരാഷ്ട്രപതിമാരെ തെരഞ്ഞെടുത്തിട്ടുള്ളത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ എസ് രാധാകൃഷ്ണന്‍ 1952 ലും 1957 ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1979 ല്‍ മുഹമ്മദ് ഹിദായത്തുള്ളയും 1987 ല്‍ ശങ്കര്‍ ദയാല്‍ ശര്‍മ്മയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതുവരെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചത് മലയാളിയായ കെ ആര്‍ നാരായണനാണ്. 1992 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 711 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 700 വോട്ടും ലഭിച്ചത് കെ ആര്‍ നാരായണനായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കാക ജോഗീന്ദറിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. 10 വോട്ടുകള്‍ അന്ന് അസാധുവായി.

കെ ആർ നാരായണൻ പത്നിക്കൊപ്പം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പ്രക്രിയ സങ്കീര്‍ണ്ണമായതിനാല്‍ വോട്ടുകള്‍ അസാധുവാകാനുള്ള സാധ്യതയും കൂടുതലാണ്. 1997 ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ അസാധുവായത്. അന്ന് 46 വോട്ടുകളാണ് അസാധുവായത്. ഇലക്ടറല്‍ കൊളജിലെ അംഗങ്ങള്‍ ബാലറ്റ് പേപ്പറില്‍ ആദ്യ പരിഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ 1 എന്ന് അക്കം രേഖപ്പെടുത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് 2, 3 എന്ന് രേഖപ്പെടുത്താം. ഇംഗ്ലിഷ് അക്കത്തിലോ, റോമന്‍ അക്കത്തിലോ മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

ബാലറ്റ് പേപ്പറില്‍ അക്ഷരത്തില്‍ എഴുതിയാലും ടിക് മാര്‍ക്ക് ഇട്ടാലും വോട്ട് അസാധുവാകും. സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെയുള്ള കോളത്തിനകത്ത് തന്നെ നമ്പറെഴുതി വോട്ട് രേഖപ്പെടുത്തണം. കോളത്തിന് പുറത്തേക്ക് നീളുന്ന രീതിയില്‍ എഴുതിയാലും വോട്ട് അസാധുവാകും. ആകെ പോള്‍ ചെയ്ത വോട്ടിനെ രണ്ടായി ഹരിച്ച് ഒന്ന് കൂട്ടുന്നതാണ് ഭൂരിപക്ഷം നേടാനുള്ള സംഖ്യ. നിലവില്‍ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 12 പേര്‍ ഉള്‍പ്പടെ 240 പേരും ലോക്സഭയില്‍ 542 (ഒരു ഒഴിവ്) പേരും ഉള്‍പ്പടെ മൊത്തം 781 എംപിമാരടങ്ങിയ ഇലക്ടറല്‍ കോളജ് ആണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

The voting for the Vice President election is by secret ballot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT