ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തില്‍ തൃഷയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ണായകനീക്കം. ട്രിച്ചി സീറ്റിലെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനം അടുത്തദിവസം തന്നെ ഉണ്ടാകുമെന്ന് ടിവികെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് വിജയിച്ചത്. പെരമ്പൂരില്‍ 53715 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍ ട്രിച്ചി ഈസ്റ്റില്‍ 27000-ത്തില്‍ അധികമായിരുന്നു ഭൂരിപക്ഷം.
14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റിലെ എംഎല്‍എ സ്ഥാനം വിജയ് രാജിവെയ്ക്കേണ്ടി വരും. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തുമെന്നാണ് വിജയ് വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെ വന്നാല്‍ ഒഴിവുവരുന്ന ട്രിച്ചി ഈസ്റ്റിലെ ഉപതരെഞ്ഞടുപ്പില്‍ തൃഷ മത്സരിച്ചേക്കുമെന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് അത് വലിയ നേട്ടമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തൃഷയ്ക്ക് നിലവില്‍ രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് തമിഴകരാഷ്ട്രീയം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ടിവികെ ലീഡ് നേടിയപ്പോള്‍ തൃഷ വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തിയതും വിജയുമായുള്ള സൗഹൃദവുമാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.
തൃഷ സ്ഥാനാര്‍ഥിയായല്‍ ട്രിച്ചിയില്‍ വീണ്ടുമൊരു താരമത്സരത്തിന് അരങ്ങൊരുങ്ങും. സിനിമാ നടിമാരായ ജയലളിത, ജാനകി രാമചന്ദ്രന്‍, ഖുശ്ബു തുടങ്ങിയവര്‍ തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയായി ദീര്‍ഘകാലം തിളങ്ങിയത് ജയലളിതയാണ്. എംജിആറുമായുള്ള അടുപ്പമാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.തമിഴകത്തു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ വനിതാ മുഖ്യമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും ജയലളിതയായിരുന്നു.
1967ല്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ഡിഎംകെ അധികാരത്തിലെത്തിയതിനു ശേഷം തമിഴ്‌നാട്ടില്‍ 2 ദ്രാവിഡ പാര്‍ട്ടികളല്ലാതെ മുന്നിലെത്തിയിട്ടില്ല. ആ ചരിത്രമാണ് വിജയ് മാറ്റിയെഴുതിയത്. 2024 ല്‍ രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടി, നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ 234 അംഗ അസംബ്ലിയില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്.
നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 5 സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ടിവികെയ്ക്ക് ആറുപേരുടെ കൂടി പിന്തുണ വേണ്ടി വരും.രണ്ടാമതെത്തിയ ഡിഎംകെയ്ക്ക് 59 സീറ്റാണുള്ളത്. എഐഎഡിഎംകെ 47 സീറ്റും നേടി. ഭരണഘടനയിൽ വിശ്വാസമില്ലാത്ത വർഗീയ ശക്തികളെ സഖ്യത്തിനു പുറത്തുനിർത്തുക എന്ന ഉപാധിയിൽ അധിഷ്ഠിതമായാണ് ടിവികെയ്ക്ക് പിന്തുണ നൽകുകയെന്നാണ് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കിയത്. അതിനിടെ പട്ടാളി മക്കൾ കട്ചിയിലെ 4 എംഎൽഎമാർ വിജയിയെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്ക്ക് പിന്തുണ നല്‍കണമോ എന്നതിൽ തീരുമാനമെടുക്കാൻ മേയ് 8 വരെ സമയം തരണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെയ്ക്കൊപ്പം തന്നെ തുടരാനാണ് മുസ്‍ലിം ലീഗിന്റെ തീരുമാനം. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു 118 പേരുടെ പിന്തുണ വേണം.
അതേസമയം, തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരെ പറഞ്ഞു. കോൺഗ്രസിന് 5 നിയമസഭാ സീറ്റുകൾ ലഭിച്ചത് എം.കെ.സ്റ്റാലിന്റെ സഹായം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയപ്പോൾ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് എം.കെ.സ്റ്റാലിൻ മാത്രമായിരുന്നു എന്ന് അണ്ണാദുരെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates