പ്രതീകാത്മക ചിത്രം AI Generated
India

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും വീണ്ടും പാർലമെന്റിലേക്ക്? ബംഗാളിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണ് നട്ട് എൻഡിഎ

ഏറെക്കാലമായി ചര്‍ച്ചയിലുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' (One Nation, One Election) പദ്ധതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയും മുന്നോട്ടുവന്നേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായ വലിയ മാറ്റങ്ങളിലൂടെയാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കടന്നുപോയത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിസന്ധികൾ കേന്ദ്ര ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ അസാധ്യമായി തോന്നിയിരുന്ന ചില തന്ത്രപരമായ ലക്ഷ്യങ്ങൾ അനായാസം കൈവരിക്കാൻ സഹായകമാകുമെന്ന വിലയിരുത്തലാണ് ഇപ്പോൾ ഇതിനൊപ്പം സജീവമാകുന്നത്.

വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവുമായി (ഡിലിമിറ്റേഷന്‍) ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ലുകള്‍ വീണ്ടും പാര്‍ലമെന്റിലെത്തിക്കാനുള്ള സാധ്യതകളാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ലോകസഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്‍ പ്രതിപക്ഷം സംയുക്ത ശക്തികൊണ്ടു പരാജയപ്പെടുത്തിയിരുന്നു. അന്ന് ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ ഭരണകക്ഷി സഖ്യത്തിനു സാധിച്ചിരുന്നില്ല. 54 വോട്ടുകളുടെ വ്യത്യാസത്തില്‍ ബില്‍ തള്ളി. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതേ ബില്‍ വീണ്ടും അവതരിപ്പിച്ചാല്‍ ഫലം വ്യത്യസ്തമായിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഉണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളാണ് ഈ മാറ്റത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സംസ്ഥാന നിയമസഭയിലെ വിഭജനത്തിന് പിന്നാലെ പാര്‍ലമെന്റിലും അതിന്റെ പ്രതിഫലനം പ്രകടമായി.

തൃണമൂലിന്റെ 28 ലോക്സഭ എംപിമാരില്‍ 20 പേര്‍ പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍സിപിഐ) എന്ന ചെറിയ പാര്‍ട്ടിയുമായി ലയിച്ചു. ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ പാര്‍ട്ടി ഇതുവരെ വലിയ രാഷ്ട്രീയ സ്വാധീനം നേടിയിട്ടില്ലെങ്കിലും, തൃണമൂല്‍ വിമതരുടെ പിന്തുണയോടെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയ ശക്തിയായി മാറുകയാണ്. ഈ വിഭാഗം എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലും സമാന സാഹചര്യം രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന(യുബിടി)യിലെ ഒമ്പത് ലോക്സഭ എംപിമാരില്‍ ആറുപേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇവര്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇത് യാഥാര്‍ഥ്യമായാല്‍ എന്‍ഡിഎയുടെ ശക്തി വീണ്ടും വര്‍ധിക്കും.

ലോക്സഭയിലെ അംഗബലം പരിശോധിക്കുമ്പോൾ, രാജ്യത്ത് പുതിയ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് ഭരണകക്ഷിയായ എൻഡിഎ അതിവേഗം അടുക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ആകെ 543 അംഗങ്ങളുള്ള ലോക്സഭയിൽ നിലവിൽ മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ സഭയുടെ യഥാർത്ഥ അംഗബലം 540 ആണ്.

ഭരണഘടനാ ഭേദഗതികൾ സഭയിൽ പാസാക്കിയെടുക്കണമെങ്കിൽ കുറഞ്ഞത് 360 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തെക്കൂടി പുതിയതായി ഉൾപ്പെടുത്തിയതോടെ എൻഡിഎ സഖ്യത്തിന് നിലവിൽ 318 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

വനിതാ സംവരണ ബില്‍ ലോക് സഭ പരിഗണിച്ചപ്പോള്‍ 540 അംഗങ്ങളില്‍ 528 പേര്‍ മാത്രമാണ് അന്ന് സഭയില്‍ സന്നിഹിതരായിരുന്നത്. അതിനാല്‍ ഭൂരിപക്ഷത്തിന് 352 വോട്ടുകള്‍ ആവശ്യമായിരുന്നു. സര്‍ക്കാരിന് അനുകൂലമായി ലഭിച്ചത് 298 വോട്ടുകള്‍ മാത്രം. 54 അധിക വോട്ടുകളായിരുന്നു അന്ന് എന്‍ഡിഎയ്ക്ക് ആവശ്യമായിരുന്നത്. തൃണമൂല്‍ വിമതരുടെ 20 അംഗങ്ങളും ശിവസേന (യുബിടി)യില്‍ നിന്ന് എത്തുമെന്നു കരുതുന്ന ആറു അംഗങ്ങളും ചേര്‍ന്നാല്‍ ഈ കുറവ് ഗണ്യമായി കുറയും. 28 വോട്ടുകളായിരിക്കും പിന്നീട് ഭരണകക്ഷിക്ക് ആവശ്യമായി വരിക.

ഇതിനിടെ കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഡിഎംകെയുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഡിഎംകെയുടെ 22 ലോക്സഭ അംഗങ്ങള്‍ പിന്തുണച്ചാല്‍ എന്‍ഡിഎയുടെ എണ്ണം 348 ആയി ഉയരും. അപ്പോള്‍ ഭൂരിപക്ഷത്തിന് വെറും ആറ് അംഗങ്ങളുടെ പിന്തുണ മാത്രം മതിയാകും.

രാജ്യസഭയിലും ചിത്രം സമാനമാണ്. നിലവില്‍ 245 അംഗങ്ങളുള്ള രാജ്യസഭയില്‍ രണ്ടില്‍ മൂന്നു ഭൂരിപക്ഷത്തിന് 164 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. എന്‍ഡിഎയ്ക്ക് നിലവില്‍ 150 അംഗങ്ങളാണുള്ളത്. ഡിഎംകെയുടെ 8 രാജ്യസഭ അംഗങ്ങളുടെ പിന്തുണകൂടെ ലഭിച്ചാല്‍ സീറ്റുകളുടെ എണ്ണം 158 ആയി ഉയരും. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുകളും ചെറിയ കക്ഷികളുടെ പിന്തുണയും ലഭിച്ചാല്‍ ആവശ്യമായ ഭൂരിപക്ഷം നേടാനാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഈ രാഷ്ട്രീയ നീക്കങ്ങൾ പൂർണ്ണമായി വിജയം കണ്ടാൽ വനിതാ സംവരണ നിയമവും മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണങ്ങളും വീണ്ടും പാർലമെന്റിലെത്താൻ വലിയ സാധ്യതയുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ തന്നെ ഈ നിർണ്ണായക നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടേക്കുമെന്ന ശക്തമായ സൂചനകളാണ് തലസ്ഥാനത്തു നിന്നും പുറത്തുവരുന്നത്. കൂടാതെ, രാജ്യത്ത് ഏറെക്കാലമായി സജീവ ചർച്ചയിലുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയുമായി ബന്ധപ്പെട്ട തന്ത്രപരമായ ഭരണഘടനാ ഭേദഗതികളും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ അവലോകനം. ഇതോടെ വരാനിരിക്കുന്ന മാസങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി തിരുത്തിയെഴുതുന്ന അതീവ നിർണ്ണായക കാലഘട്ടമായി മാറുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Women's reservation and delimitation back in Parliament? NDA for constitutional amendment; Political moves in Bengal and Maharashtra pave the way

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ദീപികയുടെ അവസ്ഥ അന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി, ഇന്ന് താനും മാനസികാരോ​ഗ്യത്തിൽ ശ്രദ്ധിച്ചു തുടങ്ങി; അനിഷ പദുക്കോൺ

ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ എന്ന 'പ്രതിമ'യും, പോർച്ചു​​ഗലിന്റെ 10 താരങ്ങളും!

ഭാര്യയെ മർദ്ദിച്ച കേസ് പിൻവലിക്കാൻ ഗുണ്ടയെ വിട്ട് വധഭീഷണി; ബിജെപി നേതാവിനെതിരെ പുതിയ കേസ്

ആര്‍എസ്എസിനെ വളര്‍ത്തിയത് കോണ്‍ഗ്രസ്; ബിജെപിക്ക് കീഴില്‍ ഇന്ത്യ 'ഹിന്ദുരാഷ്ട്രം' ആയി: ഗെഹ്ലോട്ട്

SCROLL FOR NEXT