ന്യൂഡൽഹി: പട്നയിൽ നടന്ന യോഗത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഐക്യം പ്രഖ്യാപിച്ചെങ്കിലും ഡൽഹി ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാട് എടുക്കാതെ തങ്ങളുടെ സഹകരണം ഉറപ്പു നൽകാനാകില്ലെന്ന് എഎപി. കോൺഗ്രസ് ഡൽഹിയിലെ ജനങ്ങൾക്കൊപ്പമാണോ കേന്ദ്ര സർക്കാരിനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെ പട്നയിൽ നടന്ന യോഗത്തിൽ കോൺഗ്രസും എഎപിയും തമ്മിൽ വാക്പോര് നടന്നതായും റിപ്പോർട്ടുണ്ട്. പിന്നാലെയാണ് കെജരിവാള്‍ നിലപാട് വ്യക്തമാക്കിയത്.ബിജെപിയുമായുള്ള ധാരണ കാരണമാണ് വിഷയത്തിൽ കോൺഗ്രസ് നിലപാടെടുക്കാത്തത് എന്ന എഎപി വക്താവ് പ്രിയങ്ക കക്കർ ഉന്നയിച്ച വിമർശനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ ചൂണ്ടിക്കാട്ടി. യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി നേതാക്കൾ എത്തുമെന്നിരിക്കെ, എന്തിനാണ് ഇത്തരം പരസ്യ പ്രസ്താവനകൾ നടത്തുന്നതെന്നും ഖർഗെ ചോദിച്ചു. ഇവ പാർലമെന്റിൽ ഉന്നയിക്കേണ്ട കാര്യങ്ങളായതിനാൽ അതിനു മുൻപ് എല്ലാവരും കൂടി യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും ഖർഗെ പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബിജെപിക്കെതിരെ ഒന്നിച്ചു നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷ യോഗം ചേർന്നത്. വിയോജിപ്പകളുണ്ടെങ്കിലും എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത യോഗം ഷിംലയിൽ ചേരും. ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു.
ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11ന് ഏകകണ്ഠമായി വിധിച്ചിരുന്നു. ഈ വിധിയെ മറികടക്കാനാണു കേന്ദ്രം ഓർഡിനൻസ് ഇറക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates