വഡോദര: വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന ദേശീയ സംവാദ പരിപാടിയായ 'ഛാത്രോം കീ ഗൂഞ്ച് നെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിപാടിയെ 'ജൂട്ട് കീ ഗൂഞ്ച്' (നുണകളുടെ മുഴക്കം) എന്നാണ് മോദി വിശേഷിപ്പിച്ചത്. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വഡോദരയില്‍ 35,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോപാകുലനായ അമ്മാവന്‍ മനോഭാവമാണ് പ്രതിപക്ഷത്തിനുള്ളത്. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ വികസനത്തിന്റെ ഗതിവേഗം തന്നെ മാറ്റി. 2014 ന് ശേഷം, കേന്ദ്രസര്‍ക്കാര്‍ അരലക്ഷം ആധുനിക റെയില്‍കോച്ചുകളാണ് നിര്‍മ്മിച്ചത്. എന്നാല്‍ മുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് 10 വര്‍ഷം കൊണ്ട് 50,000 സൗചാലയം പോലും നിര്‍മ്മിക്കാനായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ പലയിടത്തും കാണാം. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ സത്യത്തിന്റെ ഗര്‍ജനത്തിനൊപ്പമാണ്. അവര്‍ സത്യത്തിന്റെ ഗര്‍ജനത്തിനായാണ് മുന്നോട്ടുപോകുന്നത്.' മോദി പറഞ്ഞു.
ഇന്ത്യയുടെ നിര്‍മ്മാണ ശക്തിയുടെ ഒരു പ്രധാന പ്രതീകമായി വഡോദര ഇപ്പോള്‍ മാറിയിരിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ മെയ്ഡ്-ഇന്‍-ഇന്ത്യ വിമാന നിര്‍മ്മാണത്തിലൂടെ ഈ നഗരം ദേശീയ അംഗീകാരം നേടിയിരിക്കുകയാണ്. റെയില്‍ കോച്ചുകള്‍, മെട്രോ കോച്ചുകള്‍, റെയില്‍വേ എഞ്ചിനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ ദ്രുതഗതിയിലുള്ള വികസനമാണ് നേടിയിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്ത് നിന്ന് വഡോദരയിലേക്ക് അടുത്തിടെ സര്‍വീസ് നടത്തിയ ഡബിള്‍ ഡെക്കര്‍ ഗുഡ്സ് ട്രെയിന്‍ ഇന്ത്യയുടെ ചരക്കു ഗതാഗത രംഗത്തെ മാറുന്ന മുഖമാണ് വ്യക്തമാക്കുന്നത്.
കോപാകുലനായ അമ്മാവന്‍ ഇപ്പോള്‍ നിലവിളിയുമായി എത്തും. എന്തിനുമേതിനും പരാതി പറയുന്ന ആ അമ്മാവൻ, ട്രക്ക് ഡ്രൈവർമാർ ഇനി എന്ത് ചെയ്യും, ട്രക്കുകൾ ഇനി എന്ത് ചെയ്യും, ട്രക്ക് ഉടമകൾ ഇനി എന്ത് ചെയ്യും എന്നെല്ലാം ചോദിക്കും. എന്തായാലും അമ്മാവന് പരാതി പറയാനുള്ള ഒരു കാര്യം ഇപ്പോൾ കിട്ടി. -മോദി പരിഹസിച്ചു. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മികച്ച അധ്യാപകരെ ഉൾപ്പെടുത്തി സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് സർക്കാർ ചുവടു വെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates