ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കും. ഇതിനായി അദ്ദേഹത്തെ ഇന്നലെ വൈകീട്ട് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായാണ് റിപ്പോർട്ട്.
ജെയ്റ്റ്‌ലിയുടെ കുടുംബസുഹൃത്തും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ സഹോദരനുമായ ഡോ. സന്ദീപ് ഗുലേറിയയായിരിക്കും ശസ്ത്രക്രിയ നടത്തുക. കഴിഞ്ഞദിവസമാണ് 65 കാരനായ ജെയ്റ്റ്ലി വൃക്കരോഗ ബാധിതനാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ജെയ്റ്റ്‌ലി തിങ്കളാഴ്ച മുതല്‍ ഓഫീസിൽ എത്തിയിരുന്നില്ല. അസുഖത്തെ തുടർന്ന് ജെയ്റ്റ്‌ലി യുപിയിൽ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
2014-ല്‍ ജെയ്റ്റ്‌ലി അമിതവണ്ണത്തിനുള്ള ചികിത്സയുടെ ഭാഗമായി ബറിയാട്രിക് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അതിനുമുമ്പ് ജെയ്റ്റ്‌ലിക്ക് ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു. പ്രമേഹരോഗ ബാധിതനുമാണ് ജെയ്റ്റ്ലി. വൃക്കരോഗത്തെ തുടർന്ന് ജെയ്റ്റ്ലി ലണ്ടനിൽ അടുത്ത ആഴ്ച നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത് റദ്ദാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates