ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ മരിച്ചത് പുരുഷൻമാർ. മരിച്ചവരില്‍ 64 ശതമാനവും പുരുഷന്‍മാരാണ്. മരിച്ചവരില്‍ 50.5 ശതമാനം പേര്‍ 60 വയസിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരില്‍ 15 വയസില്‍ താഴെ പ്രായമുള്ളവര്‍ 0.5 ശതമാനം മാത്രമാണ്. 15 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ 2.5 ശതനമാണ് മരണ നിരക്ക്. 30- 45 പ്രായത്തിലുള്ളവരില്‍ 11.4 ശതമാനവും 45- 60 പ്രായമുള്ളവരില്‍ 50.5 ശതമാനവുമാണ് മരണം സംഭവിച്ചിട്ടുള്ളത്. മരിച്ചവരില്‍ 73 ശതമാനത്തിനും മറ്റു രോഗങ്ങളും ഉണ്ടായിരുന്നതായും പഠനം പറയുന്നു. 60 വയസിനു മുകളില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതരാണ് ഏറ്റവും അപകടകരമായ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ എന്നും പഠനം വ്യക്തമാക്കുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരിച്ചത് 3,435 പേരാണ്. ഇന്ത്യയിലെ മരണ നിരക്ക് 3.06 ശതമാനമാണ്. കോവിഡിന്റെ ആഗോള മരണ നിരക്ക് 6.65 ശതമാനമാണ്. കൃത്യ സമയത്ത് രോഗ ബാധ തിരിച്ചറിയാന്‍ സാധിക്കുന്നതും ശരിയായ ചികിത്സ ലഭ്യമാക്കുന്നതും മൂലമാണ് കോവിഡ് മൂലമുള്ള മരണം കുറയ്ക്കാനാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ 63,624 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏകദേശം 2.94 ശതമാനം പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. 45,299 പേര്‍ രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ മുക്തരായത് 3,002 പേരാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് രോഗ മുക്തി നിരക്ക് ക്രമേണ വര്‍ധിച്ചു വരികയാണെന്നും മന്ത്രാലയം പറയുന്നു.
രാജ്യത്തെ കോവിഡ് രോഗ മുക്തിയുടെ നിരക്ക് വർധിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു. നിലവിൽ 40.23 ശതമാനമായി ഇത് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates