രാജ്കോട്ട്: വീട്ടിൽ സന്ദർശനത്തിനെത്തിയ ആൾ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണം തടയാൻ ശ്രമിച്ച അവരുടെ കൗമാരക്കാരിയായ മകൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഗുജറാത്തിലെ മോർബിയിലെ മന്ത്രവാദിയായ രാംനിക് ഫുൽട്ടാരിയയുടെ ഭാര്യ കാഞ്ചൻ ഫുൽട്ടാരിയ (44)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 20 വയസ്സുകാരിയായ മകൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മോർബിയിലെ വലസന ഗ്രാമത്തിലാണ് സംഭവം നടന്നത്.
രാംനിക്കിനെ കാണാനെത്തിയ വിക്രം ഫുൾട്ടാരിയ (30) എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് വിക്രം രാംനിക്കിനെ കാണാനായി വീട്ടിലെത്തിയത്. എന്നാൽ ഭർത്താവ് ഉറങ്ങുകയാണെന്നും അൽപ്പ സമയം കഴിഞ്ഞ് വരാനും കാഞ്ചൻ പറഞ്ഞു. ഇത് കേൾക്കാൻ കൂട്ടാക്കാതിരുന്ന വിക്രം ഭർത്താവിനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് കാഞ്ചനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
വീടിന് മുൻവശത്തിട്ട് കാഞ്ചനെ കുത്തി വീഴ്ത്തിയ വിക്രം തടയാനെത്തിയ മകളെയും ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാഞ്ചൻ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates