ഹൈദരാബാദ്: അയൽവീട്ടിലെ കുളിമുറിയിൽ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരി ബാലിക അവിശ്വസനീയമായി രക്ഷപ്പെട്ടു. വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം ബാലിക ജീവൻ നിലനിർത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മഖ്താലിലാണു സംഭവം.
രണ്ടാംക്ലാസ് വിദ്യാർഥിനിയായ കുറവാകച്ചേരി അഖിലയാണ് കുളിമുറിയിൽ അപ്രതീക്ഷിതമായി അകപ്പെട്ടത്. ഈ മാസം 20-ന് വീടിനടുത്തുള്ള കെട്ടിടത്തിനുമുകളിൽ കളിക്കുമ്പോഴാണ് അഖില കുളിമുറിയിൽ വീണതെന്നു പോലീസ് പറഞ്ഞു. കെട്ടിടത്തിനു മുകളിലെ പ്ലാസ്റ്റിക് വല കൊണ്ട് മൂടിയിട്ട വിടവിലൂടെ കുട്ടി കുളിമുറിയിൽ വീഴുകയായിരുന്നു.
രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ കുളിമുറി പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. കുട്ടിയെ കാണാഞ്ഞ് അച്ഛനമ്മമാർ പോലീസിൽ പരാതി നൽകി. പോലീസ് പ്രത്യേകസംഘമുണ്ടാക്കി അയൽ ജില്ലകളിലുൾപ്പെടെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.
ഹൈദരാബാദിലായിരുന്ന അയൽവാസി തിരിച്ചെത്തി കുളിമുറി തുറന്നപ്പോഴാണ് ക്ഷീണിതയായി പേടിച്ചരണ്ട കുട്ടിയെ കണ്ടത്. അദ്ദേഹം അയൽവാസികളെ അറിയിക്കുകയും കുട്ടി അഖിലയാണെന്നു തിരിച്ചറിയുകയും ചെയ്തു. കുളിമുറിയിലെ വെള്ളംമാത്രം കുടിച്ചാണ് കുട്ടി ജീവൻ നിലനിർത്തിയത്.
സംസാരിക്കാൻ പോലും സാധിക്കാത്ത വിധം അവശയായ കുട്ടിയ്ക്ക് പ്രാഥമിക ചികിൽസ നൽകി. കുളിമുറിയിലെ തുണിയ്ക്ക് മേൽ വീണതിനാൽ കുട്ടിക്ക് പരിക്ക് ഇല്ലെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates