ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു വീഴ്ച പറ്റിയെന്ന കേരള സര്‍ക്കാര്‍ നിലപാടു ശരിവച്ച് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെക്കുറിച്ച് കാലാവസ്ഥാ വകുപ്പു മതിയായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്ഥിരം സമിതി ബുധനാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ട 244 മീന്‍പിടിത്തക്കാരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചുഴലിക്കാറ്റുണ്ടാവുമെന്നു വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു മുന്‍കരുതലെടുക്കാന്‍ സാധിക്കുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി കേരളം പ്രഖ്യാപിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഈ പദ്ധതി ആത്മാര്‍ഥമായി നടപ്പാക്കിയാല്‍ ഗുണകരമാകും. കേരളത്തിന്റെ നടപടികളെക്കുറിച്ചു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും പി ചിദംബരം അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ നവംബര്‍ 29നു നല്‍കിയ അറിയിപ്പില്‍ ചുഴലിക്കാറ്റ് കൃത്യമായി പ്രവചിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ അറിയിപ്പ് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കപ്പെട്ടില്ല. ചുഴലിക്കാറ്റ് വേഗത്തില്‍ തീവ്രതയാര്‍ജിച്ചപ്പോള്‍ മുന്നറിയിപ്പു നല്‍കാന്‍ ഐഎംഡിക്കു സാധിച്ചില്ല. മുന്‍കരുതലെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കാതെ വന്നത് ഇതുകൊണ്ടാണ്.
ചുഴലിക്കാറ്റുണ്ടായ നവംബര്‍ മുപ്പതിനാണ് കാലാവസ്ഥാ വകുപ്പ് കൃത്യമായ അറിയിപ്പ് നല്‍കിയത്. അതു മുന്നറിയിപ്പു സംബന്ധിച്ച വ്യവസ്ഥാപിത രീതിയുടെ ലംഘനമായിരുന്നു. ഇത്തരം മുന്നറിയിപ്പ് മൂന്നു ദിവസം മുന്‍പെങ്കിലും നല്‍കേണ്ടതുണ്ട്- റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാന സര്‍ക്കാരുകളേക്കാള്‍ സാങ്കേതികമായി കാര്യങ്ങള്‍ മനസിലാക്കേണ്ട എജന്‍സി എന്ന നിലയ്ക്ക് ഊര്‍ജിതമായ സമീപനമുണ്ടാവേണ്ടത് കാലാവസ്ഥാ വകുപ്പന്റെ ഭാഗത്തുനിന്നായിരുന്നു. വേഗത്തിലാണു ചുഴലിക്കാറ്റിന്റെ തീവ്രത വര്‍ധിച്ചതെന്നതു വസ്തുതയാണ്. എന്നാല്‍ ഈ സാങ്കേതികത സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും മനസിലാക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇനിയെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കു ഫലപ്രദമായ സംവിധാനങ്ങളുണ്ടാക്കുകയാണ് വേണ്ടതെന്ന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പിനു മാധ്യമങ്ങളിലൂടെ വേണ്ടത്ര പ്രചാരണം നല്‍കാനും ഇനിയെങ്കിലും സംവിധാനമുണ്ടാക്കണം. മീന്‍പിടിത്തക്കാര്‍ക്കു സ്ഥിരമായി ബോധവല്‍ക്കരണം നല്‍കണം.
ഓഖി ദുരിത ബാധിതകര്‍ക്കായി കേരളം പ്രഖ്യാപിച്ച പദ്ധതി മെച്ചപ്പെട്ടതാണ്. ഇതു ഫലപ്രദമായി നടപ്പാക്കിയാല്‍ ഗുണകരമാണ്. ദുരന്തബാധിതര്‍ക്കു കേന്ദ്രത്തിന്റെ സഹായം കുറഞ്ഞുപോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം അനുവദിച്ചത്. ഇതു വളരെ കുറവാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമെങ്കിലും നല്‍കണം. പ്രത്യേക സഹായത്തിനും നടപടിയെടുക്കണം. ദുരിതബാധിത കുടുംബങ്ങള്‍ക്കു ബദല്‍ ജീവിത മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനു സംസ്ഥാനങ്ങളോടു നിര്‍ദേശിക്കണം.
കേരളം ചെയ്യുന്നതുപോലെ, എല്ലാ മീന്‍പിടിത്തക്കാരുടെയും മൊബൈല്‍ നമ്പര്‍ ശേഖരിക്കാന്‍ മറ്റു സംസ്ഥാനങ്ങളും നടപടിയെടുക്കണം. കേരളം സംസ്ഥാനതല കണ്‍ട്രോള്‍ റൂം ഉടനെ സജ്ജമാക്കണം. ഐഎസ്ആര്‍ഒ വികസിപ്പിച്ച ആപ്ലിക്കേഷന്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ ആറു മാസത്തിനകം മീന്‍പിടിത്തക്കാര്‍ക്കു ലഭ്യമാക്കണമെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates