ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനും മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ ഐശ്വര്യ റായ് രംഗത്ത്. തേജ് പ്രതാപ് കഞ്ചാവിനടിമയാണെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും വിവാഹ മോചന പരാതിയുടെ മറുപടിയില്‍ അവര്‍ വ്യക്തമാക്കി. ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം സുരക്ഷ ലഭ്യമാക്കണമെന്നും അവർ പരാതിയിൽ വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. ഭഗവാന്‍ ശിവന്‍റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്. ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങള്‍ ധരിച്ചിരുന്നു. നീണ്ട മുടിയുള്ള വിഗും ചോളിയും ഖഗ്രയും ധരിച്ച് രാധയെപ്പോലെയും വേഷം ധരിച്ചിരുന്നു. തേജ് പ്രതാപിന്‍റെ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോള്‍, ഭഗവാന്‍ ശിവന്‍ ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു മറുപടി. തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ജീവിതം തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.
2018ലാണ് തേജ് പ്രതാപും ഐശ്വര്യയും വിവാഹിതരായത്. എന്നാൽ ആറ് മാസത്തിന് ശേഷം വിവാഹ മോചനമാവശ്യപ്പെട്ട് തേജ് പരാതി നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates