ന്യൂഡൽഹി: 2014- ലെ പൊതുതെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ച് ലണ്ടനില്‍ നടത്തിയ പരിപാടിയിൽ പങ്കെടുത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. കോൺഗ്രസ് പ്രതിനിധിയായല്ല താൻ പരിപാടിയിൽ പങ്കെടുത്തത്. വ്യക്തിപരമായ കാര്യങ്ങൾക്കായി താൻ അപ്പോൾ ലണ്ടനിലുണ്ടായിരുന്നു. അപ്പോഴാണ് പരിപാടിയുടെ സംഘാടകനായ ആശിഷ് റോയ് തനിക്ക് ഇ-മെയിൽ അയച്ചത്.
ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്താൻ പോകുകയാണ്. അതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് താൻ പരിപാടിയിൽ സംബന്ധിച്ചത്. ബിജെപി അടക്കം ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും ക്ഷണക്കത്ത് നൽകിയതായാണ് ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റായ ആശിഷ് റോയ് തന്നോട് പറഞ്ഞതെന്നും കപിൽ സിബൽ വിശദീകരിച്ചു.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ച് ലണ്ടനില്‍ നടത്തിയ പരിപാടി കോൺഗ്രസിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. പരിപാടിയുടെ സംഘാടകനായ ആശിഷ് റോയ് മുമ്പും കോൺഗ്രസിനെ അനുകൂലിച്ച് രംഗത്തു വന്നിട്ടുള്ളയാളാണ്. ആശിഷ് തന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരിപാടിയും സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ബന്ധമുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പരിപാടിയിൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസ് വിശദീകരിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
2014-ല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് ബിജെപി വിജയിച്ചതെന്ന് 'സൈബര്‍ വിദഗ്ധന്‍' സയീദ് ഷൂജ അമേരിക്കയിൽ നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആരോപിച്ചിരുന്നു. ഹാക്കിങിനു സഹായിച്ചത് റിലയന്‍സാണെന്നും ഷൂജ പറഞ്ഞിരുന്നു. സൈബർ ഹാക്കർ സെയ്ദ് ഷുജാ എന്നയാൾ എവിടെ നിന്നാണ് പൊട്ടിമുളച്ചത്. ഐ.ടി മന്ത്രിയായ തനിക്ക് രാജ്യത്തെ ഐ.ടി വിദഗ്ധന്മാരെ അറിയാം. 2014 ലെ ജനവിധിയെ അപമാനിക്കാനാണ് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates