തിരുപ്പതി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2019-20 വർഷത്തിൽ വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി തിരുപ്പതി തിരുമല ദേവസ്ഥാനം. ഈ സാമ്പത്തിക വർഷം കാണിക്കയായും മറ്റ് സംഭാവനകളായും ആകെ 1,351 കോടി രൂപ ലഭിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,313 കോടിയായിരുന്നു ക്ഷേത്രത്തിലേക്ക് ലഭിച്ചത്.
തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ഇതനുസരിച്ച് വിവിധ പൊതുമേഖലാ ബാങ്കുകളിലായി തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഇവയില്‍ നിന്നുള്ള പലിശ വരുമാനം 706.01 കോടിയാണ്. കഴിഞ്ഞ വര്‍ഷം സ്ഥിര നിക്ഷേപ പലിശയായി 857.28 കോടി ലഭിച്ചിരുന്നു.
വരുന്ന സാമ്പത്തിക വര്‍ഷം പ്രസാദ വില്‍പനയിലൂടെ 400 കോടി രൂപയാണ് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രതീക്ഷിക്കുന്നത്. 330 കോടിയാണ് ഇത്തവണ പ്രസാദ വില്‍പ്പനയിലൂടെ ലഭിച്ചത്. മാത്രമല്ല ദര്‍ശന ടിക്കറ്റ് വില്‍പ്പനയിലൂടെ 245 കോടിയും വരുന്ന സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നു.
തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 7000 മുറികളും നൂറു കണക്കിന് കല്യാണ മണ്ഡപങ്ങളും വിവിധ ഭാഗങ്ങളിലായുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷം ഇവയില്‍ നിന്ന് 110 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ഭക്തര്‍ സമര്‍പ്പിക്കുന്ന മുടി വില്‍ക്കുന്നതിലൂടെ 106.75 കോടി സമാഹരിക്കാനും തിരുപ്പതി തിരുമല ദേവസ്ഥാനം ലക്ഷ്യമിടുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവന്‍ ജീവനക്കാര്‍ക്കുമായി വിതരണം ചെയ്ത ശമ്പളം ആകം 1,385.09 കോടി രൂപ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates