ചെന്നൈ: തൂത്തുക്കുടിയിൽ ലോക്കപ്പ് മർദ്ദനത്തിൽ വ്യാപാരികൾ കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ അറസ്റ്റിൽ. സാത്താൻകുളം സ്റ്റേഷനിലെ എസ്ഐ രഘു ഗണേഷാണ് അറസ്റ്റിലായത്. സിബിസിഐഡിയാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി മർദ്ദനം നടത്തിയ രഘു ഗണേഷിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് നടപടി.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റുകയായിരുന്നു. കോൺസ്റ്റബിൾ മഹാരാജിനെ സസ്പെൻഡും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്.
പൊലീസുകാർക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷൻ വെളിപ്പെടുത്തി. സുപ്രധാന തെളിവുകൾ കാണാനില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അതേസമയം തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പൊലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ, പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ വൻ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ബെനിക്സിൻറെ മൊബൈൽ കടയിൽ രാത്രി ഒമ്പതു മണിക്ക് വൻ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് എഫ്ഐആർ. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം.
എന്നാൽ പൊലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാൻ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയ്ക്ക് മുന്നിൽ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates