പറ്റ്ന: രണ്ടാഴ്ച മുമ്പ് ബിഹാറിലെ പറ്റ്ന ജില്ലയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം രോഗ ലക്ഷണങ്ങളോടെ നവവരനായ സോഫ്റ്റ്വെയർ എൻജിനീയർ മരിച്ചു. കോവിഡ് പരിശോധന നടത്താതെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു.
ജൂൺ 15ന് നടന്ന വിവാഹത്തിന് കടുത്ത പനിബാധിച്ചാണ് വരൻ എത്തിയത്. വിവാഹം മാറ്റിവെക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങൾ വഴങ്ങിയില്ല. പാരസെറ്റമോൾ നൽകിയാണ് ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ വിവാഹ പന്തലിലേക്ക് കൊണ്ടുപോയത്. തലസ്ഥാനമായ പട്നയിൽനിന്ന് 55 കിലോ മീറ്റർ അകലെ പലിഗഞ്ച് ഡിവിഷനിലായിരുന്നു സംഭവം.
ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എൻജിനീയറായ വരൻ വിവാഹത്തിനായി മേയ് അവസാന വാരമാണ് നാട്ടിലെത്തിയത്. ജൂൺ 17ന് ഇദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനെ തുടർന്ന് പട്നയിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. എന്നാൽ, അധികൃതരെ അറിയിക്കാതെ മൃതദേഹം പെട്ടെന്ന് സംസ്കരിക്കുകയായിരുന്നു. എന്നാൽ, ചിലർ ജില്ല മജിസ്ട്രേറ്റിനെ ഫോണിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ, ദിവസങ്ങൾക്കുള്ളിൽ 350 പേരെയാണ് കോവിഡ് പരിശോധന നടത്തിയത്. രോഗം ബാധിച്ചവരിൽ 15 പേർ വരെൻറ ബന്ധുക്കളാണ്. ഇവരിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് സൂചന. വിവാഹം നടന്ന ഗ്രാമത്തിൽ ജൂൺ 24 മുതൽ 26 വരെ പ്രത്യേക ക്യാമ്പ് നടത്തിയാണ് 364 പേരെ പരിശോധിച്ചത്. ഇവരിൽ 86 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ മിക്കവർക്കും പ്രകടമായ രോഗ ലക്ഷണങ്ങളില്ല. ഇവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates