ശ്രീനഗർ: പുൽവാമയിൽ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിനായി ചാവേറെത്തിയത് ചുവന്ന കാറിലെന്ന് മൊഴി. ചാവേറായ ആദിൽ ദർ കാറിൽ വരുന്നത് കണ്ടതായി സിആർപിഎഫ് ജവാൻമാരാണ് മൊഴി നൽകിയത്. വാഹന വ്യൂഹത്തിലെ രണ്ട്, നാല് ബസുകളിലുണ്ടായിരുന്ന ജവാൻമാരാണ് മൊഴി നൽകിയത്. മാരുതിയുടെ ചുവന്ന ഇക്കോ കാറായിരുന്നു ചാവേർ ഉപയോഗിച്ചതെന്നും ജവൻമാർ നൽകിയ മൊഴിയിൽ പറയുന്നു. ഇക്കോ കാറിന്റെ ബമ്പർ ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു.
ഭീകരാക്രമണത്തിന്റെ കൂടുതൽ തെളിവുകൾ ഇന്ത്യക്ക് ലഭിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹറാണെന്ന് തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മസൂദിന്റെ പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് വിവരം.
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള സൈനിക ആശുപത്രിയിൽ വച്ചാണ് ആസൂത്രണം നടത്തിയത്. ഇവിടെ ചികിത്സയിൽ കഴിയുന്ന മസൂദ് അസ്ഹർ പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം കശ്മീരിലെ ജെയ്ഷെ ക്യാമ്പിലേക്ക് അയച്ചു. സഹോദര പുത്രനെ കൊന്നതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്തായിരുന്നു ശബ്ദ സന്ദേശം. ആക്രമണത്തിന്റെ തെളിവുകൾ അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യ കൈമാറും.
അതേസമയം പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഒഴിപ്പിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയുടെ മിന്നലാക്രമണം മുന്നിൽ കണ്ടാണ് പാക് നടപടിയെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates