ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റിന്റെ ഇരുസഭകളിലും വിവാദ ബിൽ പാസ്സായിരുന്നു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31-നുമുമ്പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍പൗരത്വം ലഭിക്കും.
ചരിത്രപരമായ ബില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ബിൽ പാസ്സായ ദിനത്തിൽ അഭിപ്രായപ്പെട്ടത്. ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. കോൺഗ്രസും നിയമ പോരാട്ടത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും പ്രക്ഷോഭത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates