ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.
സർക്കാർ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് കൈമാറി. അജിത് പവാർ നൽകിയ കത്തിൽ 54 എംഎൽഎമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഫഡ്നാവിസെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതെന്ന് തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. കത്തിൽ താനാണ് എൻസിപി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു.
ഗവർണറുടെ നടപടിയിൽ പിഴവില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഫഡ്നവിസിന് ഗവർണർ നൽകിയ കത്തും സോളിസിറ്റർ ജനറൽ കോടതിയിൽ സമർപ്പിച്ചു. ഗവർണറുടെ സെക്രട്ടറിക്ക് വേണ്ടിയാണ് താൻ ഹാജരാകുന്നതെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതിനിടെ കേസിൽ കക്ഷി ചേരാനുള്ള ഹിന്ദു മഹാസഭയുടെ കത്ത് സുപ്രിംകോടതി തള്ളിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates