India

മോദിക്ക് ക്ലീന്‍ചിറ്റ് : തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ; ചട്ടലംഘനം തന്നെയെന്ന് ഒരംഗം ; തീരുമാനം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ?

മൂന്നംഗ കമ്മിഷനിലെ ഒരംഗം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മോദിയുടെ പ്രസംഗം പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് ഒരംഗം അഭിപ്രായപ്പെട്ടപ്പോള്‍, പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമില്ലെന്ന് മറ്റ് രണ്ട് അംഗങ്ങള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. 

ഇതോടെ ഭൂരിപക്ഷം അനുസരിച്ച് തീരുമാനമെടുക്കുകയെന്ന അപൂര്‍വമായി മാത്രം കൈക്കൊള്ളുന്ന നടപടിയിലൂടെയാണ് രണ്ട് പരാതികളില്‍ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലും, സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചു എന്ന പരാതിയിലും മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കാനുള്ള തീരുമാനത്തിലാണ് ഭിന്നത ഉടലെടുത്തത്. 

മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മോദി വിമര്‍ശിച്ചത്. ഭൂരിപക്ഷ സമുദായത്തെ ഭയന്ന് ന്യൂനപക്ഷങ്ങളുള്ള മണ്ഡലത്തില്‍ രാഹുല്‍ അഭയം തേടിയെന്നായിരുന്നു മോദിയുടെ പ്രസംഗം. മഹാരാഷ്ട്രയിലെ തന്നെ ലാത്തൂരില്‍ വെച്ചാണ് കന്നിവോട്ടര്‍മാര്‍ ധീരജവാന്മാര്‍ക്കായി വോട്ട് സമര്‍പ്പിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്. 

മോദിയുടെ ഈ പ്രസംഗങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിച്ചപ്പോള്‍, മൂന്നംഗ കമ്മിഷനിലെ ഒരംഗം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു. അതേസമയം ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന മോദിയുടെ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകകണ്ഠമായാണ് തീരുമാനിച്ചത് 

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, കമ്മിഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍. കമ്മിഷന്റെ ചട്ടം പത്ത് പ്രകാരം തീരുമാനങ്ങള്‍ കഴിവതും ഏകകണ്ഠമായിട്ടായിരിക്കണമെന്ന് നിര്‍ദേശിക്കുന്നു. ഭിന്നത ശക്തമാണെങ്കില്‍ മാത്രം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം.

2009ല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ പരാതി തീര്‍പ്പാക്കുന്നതിലും കമ്മിഷനില്‍ ഭിന്നതയുണ്ടായിരുന്നു. ബെല്‍ജിയം സര്‍ക്കാരിന്റെ ബഹുമതി സ്വീകരിച്ച സോണിയയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യയാക്കണമെന്നായിരുന്നു പരാതി. കമ്മിഷന്‍ ശുപാര്‍ശകള്‍ രാഷ്ട്രപതിയുടെ തീരുമാനത്തിനായി സമര്‍പ്പിക്കുകയായിരുന്നു അന്ന് ചെയ്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ തിങ്കളാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. മോദിക്കും ഷാക്കുമെതിരായി കോണ്‍ഗ്രസ് നല്‍കിയ ഒമ്പതുകേസുകളില്‍ തീരുമാനമെടുക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേസ് തിങ്കളാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT