ന്യൂഡൽഹി: ബിജെപി നേതാക്കളുടെ പരാമർശങ്ങൾ തനിക്ക് വേദനയുണ്ടാക്കിയെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സർക്കാരുണ്ടാകുക എന്നതാണ് ലക്ഷ്യമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ പരാമർശങ്ങൾക്കെതിരേ ബിജെപിയിൽ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് ചിരാഗിന്റെ പരാമർശം.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിൽ ഉണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ. മോദിയുടെ ഹനുമാനാണ് ഞാൻ. നിങ്ങൾ എന്റെ ഹൃദയം തുറന്നാൽ മോദിജിയെ മാത്രമേ കാണാനാകൂ'- ചിരാഗ് പാസ്വാൻ പറഞ്ഞു. അരക്ഷിതനായതിനാൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ കൂടുതൽ വേണ്ടത് നിതീഷ് കുമാറിനാണെന്നും അദ്ദേഹം പരിഹസിച്ചു.
രാം വിലാസ് പാസ്വാനെ നിതീഷ് കുമാർ അപമാനിച്ചതായും അദ്ദേഹത്തിന്റെ മരണത്തിൽ ഒരു തവണ പോലും അനുശോചനം അറിയിച്ചില്ലെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു. പിതാവിന്റെ മരണ ശേഷം മുഖ്യമന്ത്രി തന്നോടോ അമ്മയോടോ ഒരു വാക്കു പോലും പറഞ്ഞിട്ടില്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
നേരത്തെ എൽജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും ചിരാഗ് പാസ്വാൻ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ബിജെപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates