ലക്‌നൗ: വാരണാസിയിൽ മേൽപ്പാലം തകർന്ന് 18 പേർ മരിക്കാനിടയായ സംഭവത്തെ പ്രകൃതി ദുരന്തമെന്ന് വിശേഷിപ്പിച്ച് പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശ് സ്‌റ്റേറ്റ് ബ്രിഡ്‌ജ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടറായ രാജൻ മിത്തലാണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. നിലവാരം കുറഞ്ഞ സാമഗ്രികളാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന ആരോപണത്തെയും മിത്തൽ തള്ളി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ കനത്ത ഇടിയും മിന്നലും തുടരുകയാണ്. ഇതിന്റെ പ്രഭാവത്താലാണ് പാലം തകർന്നു വീണിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായത് തൂണുകൾക്ക് വിള്ളലുകൾ സംഭവിച്ചതായാണ്. കനത്ത ഇടി മിന്നലിലല്ലാതെ ഇത്തരത്തിൽ സംഭവിക്കാൻ വഴിയില്ല- മിത്തൽ പറഞ്ഞു.
2018ൽ പൂർത്തികരിക്കേണ്ട പദ്ധതിയുടെ 56 ശതമാനത്തോളം പൂർത്തിയായിരുന്നു. പാലത്തിനടിയിൽ കൂടിയുള്ള ഗതാഗതം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പൊലീസിനും അധികാരികൾക്കും കത്ത് നൽകിയിരുന്നതാണെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് മിത്തൽ പറയുന്നു.
വാരണാസി റെയിൽവേ സ്‌റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന പാലമാണ് ഇന്നലെ തകർന്ന് വീണത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates