ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ സമൂല പരിഷ്‌കരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തില്‍ ഒപ്പിട്ട മുതിര്‍ന്ന നേതാവ് ജിതിന്‍ പ്രസാദക്കെതിരായ നടപടിയില്‍ വിമര്‍ശനവുമായി കപില്‍ സിബല്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കൾ ജിതിന്‍പ്രസാദയെ ലക്ഷ്യം വെക്കുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടിക്കെതിരെ പോരാടി സമയവും ഊര്‍ജ്ജവും പാഴാക്കുന്നതിന് പകരം ബിജെപിയെ നേരിടാന്‍ ഉപയോഗിക്കൂ. കപില്‍ സിബല്‍ യുപി ഘടകത്തോട് ആവശ്യപ്പെട്ടു.
ട്വീറ്റിലൂടെയാണ് കപില്‍ സിബല്‍ നിലപാട് വ്യക്തമാക്കിയത്. ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് സോണിയക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ട പ്രവര്‍ത്തകസമിതി ക്ഷണിതാവ് ജിതിന്‍ പ്രസാദക്കെതിരെ നടപടി വേണമെന്നാണ് യുപിയിലെ ലഖിംപൂര്‍ യൂണിറ്റ് പ്രമേയം പാസ്സാക്കിയത്. കത്തില്‍ ഒപ്പുവെച്ച നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രമേയത്തില്‍ ജിതിന്‍ പ്രസാദയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. കത്തില്‍ ഒപ്പുവെച്ച യുപിയില്‍ നിന്നുള്ള ഏകനേതാവാണ് ജിതിന്‍ പ്രസാദ. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും എന്നും ഗാന്ധി കുടുംബത്തിന് എതിരായിരുന്നു. ജിതിന്‍ പ്രസാദയുടെ പിതാവ് ജിതേന്ദ്രപ്രസാദ, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സോണിയക്കെതിരെ മല്‍സരിച്ച് ഇത് തെളിയിച്ചിട്ടുമുണ്ട്. എന്നിട്ടും സോണിയ ജിതിന്‍ പ്രസാദയ്ക്ക് ലോക്‌സഭ ടിക്കറ്റ് നല്‍കുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു. അച്ചടക്കം ലംഘിച്ച ജിതിന്‍ പ്രസാദയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വേണമെന്നും, നേതൃത്വ തലത്തില്‍ ജനാധിപത്യം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പുവെച്ച 23 പേരില്‍ കപില്‍ സിബലും ഉള്‍പ്പെടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കത്തില്‍ ഒപ്പുവെച്ച പ്രമുഖരില്‍ ഒരാളുമായ മനീഷ് തിവാരിയും സിബലിനെ പിന്തുണച്ച് രംഗത്തുവന്നു. കപില്‍ സിബലിന്റെ ട്വീറ്റിനെ 'ദീര്‍ഘദൃഷ്ടിയുള്ളത്' എന്നാണ് തിവാരി അഭിപ്രായപ്പെട്ടത്.
മുന്‍കേന്ദ്രമന്ത്രിയും യുപിയിലെ കോണ്‍ഗ്രസിന്റെ ബ്രാഹ്മണ മുഖവുമാണ് ജിതിന്‍ പ്രസാദ. ലഖിംപൂര്‍ ഖേരി ജില്ല ഉള്‍പ്പെടുന്ന ധൗരാഹ്ര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും 2009 ല്‍ ജിതിന്‍ പ്രസാദ ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates