ചണ്ഡീഗഢ്: ഹരിയാനയില്‍ ബിജെപി നേതാവ് മനോഹര്‍ലാല്‍ ഖട്ടാര്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ ബിജെപിയുടെ ഉൾപ്പെടെ നിരവധി പ്രമുഖ പാർട്ടികളുടെ പ്രതിനിധികൾ സന്നിഹിതരായി.
ഞായറാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുമായുള്ള ധാരണപ്രകാരമാണ് ദുഷ്യന്ത് ചൗതാലയ്ക്ക് ഹരിയാണയില്‍ ഉപമുഖ്യമന്ത്രി പദം ലഭിച്ചത്.
ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ,മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു. 53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 40 സീറ്റിലാണ് ബിജെപി വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകളുടെ കുറവാണ് ഉണ്ടായത്. തുടർന്ന് സർക്കാർ രൂപീകരണത്തിന് പത്തു സീറ്റുകളിൽ വിജയിച്ച ജെജെപിയുമായി ബിജെപി ധാരണയിൽ എത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates