തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ. പഞ്ചായത്ത്- കോർപ്പറേഷൻ- മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി എഫ് പി സി കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി പച്ചക്കറികൾ സംഭരിച്ച്, പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20 ശതമാനം അധികവില നൽകി സംഭരിക്കും. ഇവ വിപണി വിലയേക്കാൾ 10 ശതമാനം കുറച്ച് വില്പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉൽപ്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപ്പനക്കായി കർഷകചന്തയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.
വിപണികളിൽ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങൾ ഒരുക്കുക. കഴിഞ്ഞ വർഷം 1,956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates