കൊല്ലം: സനാതനധര്‍മം എന്നും നാനാത്വത്തെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് മാതാ അമൃതാനന്ദമയി. ഋഷിമാര്‍ നാനാത്വത്തില്‍ വൈരുദ്ധ്യം കണ്ടിട്ടില്ല. അതിനെ നിഷേധിച്ചിട്ടുമില്ല. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ ഋഷിമാര്‍ പഠിപ്പിച്ചു. ആ കാഴ്ചപ്പാടില്‍ വിദ്വേഷമില്ല, പകയില്ല, ദുഃഖമില്ല, ക്രോധമില്ല. എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദര്‍ശിക്കാനാണ് അത് പഠിപ്പിക്കുന്നതെന്നും മാതാ അമൃതാനന്ദമയി തന്റെ 70-ാം ജന്മദിന സന്ദേശത്തില്‍ പറഞ്ഞു.
'സൃഷ്ടിയുടെ സൗന്ദര്യം നാനാത്വത്തിലാണ്. സനാതന ധര്‍മ്മം എന്നും നാനാത്വത്തെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഋഷിമാര്‍ നാനാത്വത്തില്‍ വൈരുദ്ധ്യം കണ്ടിട്ടില്ല. അതിനെ നിഷേധിക്കുകയും ചെയ്തിട്ടില്ല. കാരണം പലതായി കാണുന്നെങ്കിലും, എല്ലാം ഒന്നിന്റെ തന്നെ വിവിധ നാമങ്ങളും രൂപങ്ങളും ആണെന്നറിയുകയും അനുഭവിക്കുകയും ചെയ്തവരായിരുന്നു അവര്‍. ഒരു പൂന്തോട്ടത്തില്‍ അനേകം വര്‍ണ്ണത്തിലും നിറത്തിലും ആകൃതിയിലുമുള്ള പുഷ്പങ്ങൾ ഉണ്ടാകും. പക്ഷേ തേനീച്ച എല്ലാത്തില്‍ നിന്നും തേന്‍ മാത്രം നുകരുന്നത് പോലെ, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ ഋഷിമാര്‍ നമ്മളെ പഠിപ്പിച്ചു. ആ കാഴ്ചപ്പാടില്‍ വിദ്വേഷമില്ല, പകയില്ല, ദുഃഖമില്ല, ക്രോധമില്ല. എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദര്‍ശിക്കുന്നു'- മാതാ അമൃതാനന്ദമയി ഓര്‍മ്മിപ്പിച്ചു.
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ നിറവിലാണ് അമൃതപുരി. കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലാണ് മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാള്‍ ആഘോഷച്ചടങ്ങുകള്‍. ജന്മദിനമായ സെപ്റ്റംബര്‍ 27നാണ് എല്ലാ വര്‍ഷവും ആഘോഷമെങ്കിലും ഇക്കുറി അത് ജന്മനക്ഷത്രമായ കാര്‍ത്തിക നാളിലാണ്. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. അതിനാല്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മാതാ അമൃതാനന്ദമയിയുടെ നിരവധി ഭക്തരാണ് ജന്മദിനാഘോഷങ്ങള്‍ക്കായി എത്തിയിരിക്കുന്നത്.
സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്കും പുതിയസേവനപദ്ധതികള്‍ക്കും രൂപം നല്‍കി. ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും. വൃക്ക, മജ്ജ, കരള്‍, കാല്‍മുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാന്‍സര്‍ രോഗികള്‍ക്കും പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാക്കും. 108 പേരുടെ സമൂഹവിവാഹമാണ് മറ്റൊന്ന്. നാലു ലക്ഷം പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും. മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകള്‍ക്ക് തൊഴില്‍പരീശീലനം സര്‍ട്ടിഫിക്കറ്റ് കൈമാറും.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് അമൃത് പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവകാരുണ്യം, പ്രകൃതി സംരക്ഷണം, ശാസ്ത്രസാങ്കേതികം, സ്ത്രീശാക്തീകരണം, തൊഴില്‍പരിശീലനം തുടങ്ങി വിവിധ മേഖലകളിലെ നിലവിലുളള പദ്ധതികളും തുടരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates