ചാരു മജുംദാറിന് പ്രണാമം അർപ്പിച്ച് എംഎ ബേബിയും ഡി രാജയും 
Kerala

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

സിപിഐ (എംഎല്‍) ലിബറേഷന്‍ ഓഫീസിലെത്തിയാണ് എംഎ ബേബിയും ഡി രാജയും മജുംദാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്

Author : കെഎസ് ശ്രീജിത്ത്
Edited By : Jayakumar

ന്യൂഡല്‍ഹി: സിപിഐ-എംഎല്ലുമായുള്ള ശത്രുത സിപിഎമ്മും സിപിഐയും അവസാനിപ്പിക്കുന്നു. ദശാബ്ദങ്ങള്‍ക്കിപ്പുറം നക്സല്‍ നേതാവ് ചാരു മജുംദാറിന് സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ പ്രണാമം അര്‍പ്പിച്ചു. ചാരു മജുംദാറിന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്, ജൂലൈ 28 ന് ന്യൂഡല്‍ഹിയിലെ സിപിഐ (എംഎല്‍) ലിബറേഷന്‍ ഓഫീസിലെത്തിയാണ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും മജുംദാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഒമ്പത് മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തി ഒരു പതിറ്റാണ്ടാകുമ്പോഴാണ് ഇടതു നേതാക്കള്‍ മജുംദാറിന് പ്രണാമം അര്‍പ്പിക്കാനെത്തിയത്.

ഇന്ത്യയില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ട പ്രത്യയശാസ്ത്രത്തോടുള്ള ഇടതുപാര്‍ട്ടികളുടെ ദീര്‍ഘകാലമായുള്ള എതിര്‍പ്പില്‍ നിന്നുള്ള പിന്തിരിയലായും ഈ സന്ദര്‍ശനത്തെ വ്യാഖ്യാനിക്കപ്പെടുന്നു. 2016 മുതല്‍ 2026 വരെ കേരളത്തില്‍ ഭരണത്തിലിരുന്ന ഇടതുസര്‍ക്കാരിന്റെ കാലത്താണ് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നത്. പൊലീസിന്റെ ഈ നടപടിയെ ഇടതുപക്ഷം ശക്തമായി ന്യായീകരിക്കുകയും ചെയ്തിരുന്നു.

സിപിഎമ്മിന്റെ നയങ്ങളോടുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ചാരു മജുംദാറും, അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റ് നേതാക്കളും പാര്‍ട്ടി വിടുന്നത്. 1967ല്‍ കര്‍ഷകരെ അണിനിരത്തി മജുംദാര്‍, നക്‌സല്‍ബാരി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. അത് ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായി മാറി. തുടര്‍ന്ന് 1969-ല്‍ മജുംദാര്‍ സിപിഐ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) പാര്‍ട്ടി സ്ഥാപിച്ചു.

ചാരു മജുംദാറിന്റെ പ്രത്യയശാസ്ത്രത്തെയും, മാവോ സെതൂങ്ങിന്റെ സായുധ പോരാട്ടമെന്ന നക്‌സലൈറ്റ് ആശയത്തെയും ഗറില്ലാ യുദ്ധതന്ത്രങ്ങളെയും സിപിഎം നിരന്തരമായി എതിര്‍ത്തിരുന്നു. നക്സല്‍ബാരി പ്രസ്ഥാനത്തെ സിപിഐയും എതിര്‍ത്തിരുന്നു. ചാരു മജുംദാറിന്റെ രക്തസാക്ഷിത്വ വാര്‍ഷികമായതിനാലാണ് അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'വര്‍ഷങ്ങള്‍ക്കിടെ എല്ലാ പാര്‍ട്ടികള്‍ക്കും മാറ്റമുണ്ടായിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് പിരിഞ്ഞാണ് സിപിഐ (എംഎല്‍) രൂപീകരിച്ചതെങ്കില്‍, 1964-ല്‍ സിപിഐയില്‍ നിന്ന് തെറ്റിയാണ് സിപിഎം രൂപീകരിക്കുന്നത്. എന്നാല്‍ ചാരു മജുംദാറിന്റെ ആശയത്തെയോ, മാവോ നമ്മുടെ ചെയര്‍മാന്‍ എന്ന മുദ്രാവാക്യത്തെയോ സിപിഎം അംഗീകരിച്ചിട്ടില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കിടയിലെ ഭാവി രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.' എം എ ബേബി പറഞ്ഞു.

'സിപിഐ (എംഎല്‍)-ല്‍ പോലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവര്‍ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്.' ബേബി കൂട്ടിച്ചേര്‍ത്തു. ജൂലൈ 28-ന് ന്യൂഡല്‍ഹിയിലെ ചാരു ഭവനില്‍ വച്ച് നടന്ന ഇടതു നേതാക്കളുടെ യോഗത്തില്‍ സിപിഐ (എംഎല്‍) ലിബറേഷന്‍, സിപിഎം, സിപിഐ പാര്‍ട്ടികള്‍ പങ്കെടുത്തു. എം എ ബേബിക്കും ഡി രാജയ്ക്കും പുറമെ സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ, സിപിഐ നേതാക്കളായ രാമകൃഷ്ണ പാണ്ഡ, ഗിരീഷ്, സിപിഎം നേതാവ് അരുണ്‍ കുമാര്‍, രവി റായ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

A decade after Maoist killings, Left salutes Charu Majumdar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം