

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുകൂലമായി ജയില്‍ വകുപ്പ് കത്തു നല്‍കിയതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. ആഭ്യന്തര വകുപ്പോ, മന്ത്രിയോ അറിയാതെയാണ് കത്ത് നല്‍കിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം. ജയില്‍ സൂപ്രണ്ട് വഴി അവധിക്ക് അപേക്ഷിക്കാം എന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.
എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും അയോഗ്യത ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വിശദീകരിച്ചിട്ടുണ്ട്. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ യോഗത്തില്‍ 51 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട കത്ത്, അവധി അംഗീകരിച്ചതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചപ്പോള്‍ മേയര്‍ വി വി രാജേഷ് ഉയര്‍ത്തിക്കാണിച്ചിരുന്നു.
സുഗതന് അയോഗ്യത ഒഴിവാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നല്‍കിയ സാഹചര്യം എന്താണെന്ന് അന്വേഷിക്കാനാണ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദ്ദേശിച്ചത് തദേശവകുപ്പ് ആണ്. തദ്ദേശ വകുപ്പിൻ്റെ അഭിപ്രായം ആഭ്യന്തരവകുപ്പിൻ്റെ നിലപാടാക്കി മാറ്റിയതിലും മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ട്. യുഡിഎഫ് സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന ഈ നീക്കത്തിൽ കടുത്ത അതൃപ്തി വകുപ്പിനെ മന്ത്രി അറിയിച്ചിട്ടുണ്ട്. സുഗതന് അനുകൂലമായി കത്ത് എങ്ങനെയുണ്ടായി എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates