പാലക്കാട്: നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽപ്പെട്ട് പരിക്കേറ്റ മയിലിന് സാന്ത്വന പരിചരണം. പാലക്കാട് വെണ്ണക്കരയിലെ കൃഷിയിടത്തിൽ ചെളിയിൽ പൂണ്ട മയിലിനെയാണ് രക്ഷപ്പെടുത്തി വിദഗ്ധ ചികിൽസ ഉറപ്പാക്കിയത്. ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെ ആൺ മയിൽ വനപാലകരുടെ കരുതലിലേക്ക്.
ദേഹമാസകലം മുറിവേറ്റ മയിലിന്റെ പീലിയെല്ലാം നായ്ക്കൂട്ടം കടിച്ചെടുത്തിരുന്നു. എഴുന്നേൽക്കാൻ പോലും വയ്യാത്ത സ്ഥിതിയിലായിരുന്നു മയിൽ. ആക്രമണം കണ്ട മുൻ കൗൺസിലർ അബ്ദുൾ ഷുക്കൂർ നായ്ക്കൂട്ടത്തെ തുരത്തി സ്വന്തം വാഹനത്തിൽ മയിലിനെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവുകൾ ഏറെ സൂക്ഷ്മതയോടെ ഡോക്ടർമാർ തുന്നിച്ചേർത്തു. ഇടയ്ക്ക് ദാഹജലവും വേണ്ട കുത്തിവയ്പും സിറിഞ്ചിൽ മരുന്നും മുടങ്ങാതെ നൽകി. ഒടുവിൽ അൽപമൊന്ന് എഴുന്നേൽക്കാൻ പാകമായപ്പോൾ ചികിത്സാ മേശയിൽ നിന്ന് ചാടിപ്പറക്കാനും മയിൽ ശ്രമം നടത്തി.
വീണ്ടും കാലുകൾ ബന്ധിച്ച് മൃഗാശുപത്രിയിലെ മേശപ്പുറത്ത് വിശ്രമിച്ച മയിലിനെ ഒടുവിൽ വനപാലകർക്ക് കൈമാറി. ദേശീയപക്ഷിയുടെ ജീവൻ തിരിച്ചുപിടിക്കാൻ നിരവധി കൈകളാണ് ഒത്തുചേർന്നത്. മുറിവെല്ലാം ഉണങ്ങി വീണ്ടും പറന്നുയരാൻ വൈകാതെ മയിലിന് കഴിയുമെന്നാണ് രക്ഷിച്ചവർ പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates