ഫയല്‍ ചിത്രം 
Kerala

നടിയെ ആക്രമിച്ച കേസില്‍ അന്തിമ കുറ്റപത്രം വെള്ളിയാഴ്ച; സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെയും യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. 

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഉപയോഗിച്ച അജ്ഞാത വിവോ ഫോണിന്റെ ഉടമയെന്ന് സംശയിക്കുന്നവരുടെ സിഡിആര്‍ (കോള്‍ ഡീറ്റയില്‍സ് റെക്കാഡ്) കഴിഞ്ഞ ദിവസം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സിഡിആര്‍ ശേഖരിച്ചത്. 

ആരൊക്കെയന്നു കണ്ടെത്തണമെന്ന് കോടതി

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയെന്നു കണ്ടെത്തണമെന്ന് വിചാരണക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. ബിഗ് നോ ആണ് അവരോടു പറഞ്ഞത്. വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നു കോടതി പറഞ്ഞു.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനോടു പ്രതികരിച്ചത്.

മൂന്നു തവണ ഹാഷ് വാല്യൂ മാറി

മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. 2018 ജനുവരി 9ന് രാത്രി 9.58, ഡിസംബര്‍ 13ന് 10.58, 2021 ജൂലൈ 19ന് 12.19 എന്നീ സമയങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു തവണ ലാപ്‌ടോപ്പിലും മറ്റു രണ്ടു തവണ ആന്‍ഡ്രോയ്ഡ് ഫോണിലുമാണ് കാര്‍ഡ് ഉപയോഗിച്ചത്. ഈ ഫോണുകളില്‍ ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ ആപ്പുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ്‌ ്രൈകംബ്രാഞ്ചിന് ലഭിച്ചത്. മെമ്മറി കാര്‍ഡില്‍ എട്ട് വീഡിയോ ഫയലുകളാണ് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT