പത്തനംതിട്ട : തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല . തൃശൂര്‍ പൂരം കലക്കാനല്ല എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മില്‍ കൂടി കണ്ടത്. ബിജെപിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക എന്നത് എന്നും വിഡി സതീശൻ പറഞ്ഞു.
അതിന് എഡിജിപി എന്ന ഉദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്, അതിന് ഞങ്ങള്‍ സഹായിക്കാം പകരം കേസും പ്രശ്‌നവുമായിട്ട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന്. അതിന്റെ തുടര്‍ച്ചയാണ് പൂരം കലക്കിയത്. സര്‍ക്കാരും സിപിഎമ്മും പറഞ്ഞത് തൃശൂര്‍ കമ്മീഷണര്‍ അഴിഞ്ഞാടി, അദ്ദേഹമാണ് കുഴപ്പമുണ്ടാക്കിയത്. അതുകൊണ്ട് കമ്മീഷണറെ സ്ഥലംമാറ്റി എന്നാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ കമ്മീഷണര്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എഡിജിപി എംആര്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. ഇത്രയും കുഴപ്പമുണ്ടായപ്പോള്‍ അദ്ദേഹം അവിടെ പോകേണ്ടതല്ലേ?. അല്ലെങ്കില്‍ ഫോണ്‍ വിളിച്ചെങ്കിലും എന്താടോ താന്‍ അവിടെ കാണിക്കുനന്ത് എന്നെങ്കിലും ചോദിക്കേണ്ടതല്ലേ?. അതൊന്നും ചെയ്തില്ല. പൂരം കലക്കുകയെന്നത് സിപിഎമ്മിന്റെയും ബിജെപിയുടേയും പ്ലാന്‍ ആയിരുന്നു. അത് പൊലീസ് വഴി നടപ്പാക്കുകയാണ് ചെയ്തത്. വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
വിശ്വാസം, ആചാരം, ഹിന്ദു എന്നെല്ലാം പറയുന്ന ബിജെപിയാണ് പൂരം കലക്കാന്‍ കൂട്ടു നിന്നത്. ആളുകളെ കബളിപ്പിക്കുകയാണ് ഇവര്‍. എന്നിട്ട് ബിജെപിക്കാന്‍ ഇപ്പോള്‍ നമുക്ക് ക്ലാസെടുക്കുകയാണ്. ഇവരുടെയൊക്കെ തനിനിറമാണ് പുറത്തു വന്നത്. മുഖ്യമന്ത്രി ഇതിനുമുമ്പും കേസുകളില്‍ നിന്നും രക്ഷപ്പെടാനായി ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ഒരു ഡിജിപിയെ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നതാണ്. സിപിഎം നേതാക്കളെ ഇതിനായി വിടാന്‍ പറ്റില്ലല്ലോ. ആരെയും വിശ്വസിക്കാന്‍ പറ്റില്ലല്ലോയെന്ന് വിഡി സതീശന്‍ പറഞ്ഞു.
അതുകൊണ്ടാണ് മുഖ്യമന്ത്രി ഏറ്റവും വിശ്വസ്തനായ എഡിജിപിയെ അയച്ചത്. ഒരു വാദത്തിനു വേണ്ടി മുഖ്യമന്ത്രി അറിയാതെയാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നു സമ്മതിച്ചാല്‍ പോലും, പിറ്റേന്ന് രാവിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വഴി മുഖ്യമന്ത്രി അറിഞ്ഞല്ലോ. എന്തുകൊണ്ട് വിശദീകരണം ചോദിച്ചോ. ഡിജിപിക്കും എഡിജിപിക്കും തോന്നിയപോലെ ആരെയും പോയി കാണാന്‍ പറ്റുമോ?. എഡിജിപി അന്ന് ഡ്യൂട്ടിയില്‍ ആയിരുന്നോ?. ലീവെടുത്ത് പോയതാണോ എന്നെല്ലാം അന്വേഷിക്കേണ്ടതല്ലേ. പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെങ്കില്‍ എന്തിനാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണുന്നത്. ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. വീട്ടുകാര്യം വല്ലതുമാണോ?, അതിര്‍ത്തി തര്‍ക്കം വല്ലതും അവര്‍ തമ്മിലുണ്ടോ?. ഇത് പൊളിറ്റിക്കല്‍ മിഷനാണ്. അതാണ് പുറത്തു വന്നത്. അതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു എസ് പി സ്ഥലത്തുള്ളപ്പോള്‍ ഒരു എസ് ഐ അവിടെ അഴിഞ്ഞാടുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates